മൂവാറ്റുപുഴ: ആൺ സുഹൃത്തിനു സ്മാർട് ഫോൺ വാങ്ങാനുള്ള പണത്തിനായി പ്ലസ് ടു വിദ്യാർഥിനി വീട്ടമ്മയെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി സ്വർണമാലയും കമ്മലും കവർന്നു.എറണാകുളം മൂവാറ്റുപുഴ സൗത്ത് പായിപ്ര കോളനിക്കു സമീപം ജ്യോതിസ് വീട്ടിൽ ജലജയെ (59) ആണ് വിദ്യാർഥിനി അടിച്ചു വീഴ്ത്തിയത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജലജയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെയാണു സംഭവം. ജലജ ഒറ്റയ്ക്കായിരുന്നു. വീട്ടിൽ എത്തിയ വിദ്യാർഥിനി ജലജയുടെ തലയുടെ പിന്നിൽ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. മാലയും കമ്മലും കവർന്ന ശേഷം വിദ്യാർഥിനി കടന്നുകളഞ്ഞു. വിദ്യാർഥിനിയെക്കുറിച്ചുള്ള വിവരങ്ങൾ ഇതിനിടെ ജലജ നാട്ടുകാരോടു പറഞ്ഞിരുന്നു. തുടർന്നു പൊലീസ് വീട്ടിൽ എത്തി അന്വേഷിച്ചപ്പോൾ വിദ്യാർഥിനി ആദ്യം നിഷേധിച്ചെങ്കിലും പിന്നീടു കുറ്റം സമ്മതിച്ചു.