ആണവ ഉപകരണം നഷ്ടമായി, ഗുളിക വലുപ്പം; ഓസ്ട്രേലിയയിൽ തിരച്ചിൽ, പിന്നിട്ടത് 660 കി.മീ

പെർത്ത്: ആണവ വികിരണ ശേഷിയുള്ള സീഷ്യം 137 അടങ്ങിയ ലഘുഉപകരണം കളഞ്ഞുപോയതിനെത്തുടർന്ന് ഓസ്ട്രേലിയയിൽ വൻതിരച്ചിൽ. ന്യൂമാനിലെ റയോ ടിന്റോ ഇരുമ്പ് ഖനിയിൽ നിന്ന് 1400 കിലോമീറ്റർ അകലെ പെർത്ത് നഗരത്തിലെ സ്റ്റോറിലേക്കു കൊണ്ടുപോയ ഗുളികവലുപ്പത്തിലുള്ള ഉപകരണമാണ് കളഞ്ഞുപോയത്. അയിരിൽ ഇരുമ്പിന്റെ അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന ഗെയ്‍ജ്, യാത്രയ്ക്കിടെ ട്രക്കിൽ നിന്നു തെറിച്ചുപോയതായി കരുതുന്നു.

ആണവ വികിരണ വസ്തുക്കൾ കണ്ടെത്താനുള്ള ഡിറ്റക്ടറുകൾ ഉൾപ്പെടെ സന്നാഹങ്ങൾ ഉപയോഗിച്ച് 660 കിലോമീറ്ററോളം റോഡ് ഇപ്പോൾ തിരഞ്ഞുകഴിഞ്ഞു. ഓസ്ട്രേലിയൻ സൈന്യം, ആണവ വകുപ്പ്, വിവിധ പൊലീസ് ഏജൻസികൾ തുടങ്ങിയവർ തിരച്ചിലിൽ പങ്കാളികളാണ്.

ജിപിഎസ് സംവിധാനത്തിലെ വിവരം ഉപയോഗിച്ച് ഡ്രൈവർ സഞ്ചരിച്ച പാത നിർണയിച്ചാണു തിരച്ചിൽ. മറ്റേതെങ്കിലും വാഹനത്തിന്റെ ടയറിൽപറ്റി ദൂരെക്കെവിടെയെങ്കിലും പോകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

ആണവായുധത്തിന്റെ സ്വഭാവം ഇതിനില്ലെങ്കിലും കയ്യിലെടുക്കുകയോ സമീപത്ത് ഏറെനേരം കഴിയുകയോ ചെയ്യുന്നവർക്ക് ത്വക്‌രോഗവും ദഹന, പ്രതിരോധ വ്യവസ്ഥകളിൽ പ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ദീർഘകാലം സമ്പർക്കം തുടർന്നാൽ കാൻസറിനു കാരണമാകാം. ഇതിൽ നിന്നുള്ള വികിരണശേഷി 24 മണിക്കൂറിനുള്ളിൽ 10 എക്സ്റേയ്ക്കു തുല്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *