വയനാട്: മേപ്പാടിയിൽ അയൽവാസിയുടെ വെട്ടേറ്റ് നാലുവയസുകാരൻ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കൽ വീട്ടിൽ ജയപ്രകാശിന്റെ മകൻ ആദിദേവാണ് മരിച്ചത്.
ജയപ്രകാശിന്റെ അയൽവാസിയായ ജിതേഷാണ് വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ ജയപ്രകാശിന്റെ ഭാര്യ അനിലയെയും മകൻ ആദിദേവിനെയും വെട്ടി പരിക്കേൽപിച്ചത്. അനില അങ്കണവാടിയിലേക്കു കുഞ്ഞുമായി പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കും ഇടതുചെവിയുടെ ഭാഗത്തും വെട്ടേറ്റ ആദിദേവ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
മേപ്പാടി പള്ളിക്കവലയിൽ വച്ചായിരുന്നു ആക്രമണമുണ്ടായത്. ജയപ്രകാശിന്റെ ഭാര്യയുടെ തലയ്ക്കും കൈകൾക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.
നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ജിതേഷിനെ അന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തെളിവെടുപ്പിനിടെ അനിലയെയും ആദിദേവിനെയും വെട്ടിയതിനു ശേഷം ജിതേഷ് ഉപേക്ഷിച്ച വെട്ടുകത്തിയും പോലീസ് കണ്ടെടുത്തിരുന്നു. പ്രതിയായ ജിതേഷും ജയപ്രകാശും തമ്മിൽ ചില ബിസിനസ് ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും ഇതിനെ തുടർന്നു പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു.