ന്യൂഡൽഹി: ചൈനീസ് അതിർത്തിയിൽ അതീവജാഗ്രത തുടർന്ന് ഇന്ത്യ. ചൈനയുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ മേഖലയിൽ ഈയാഴ്ച വ്യോമസേന സൈനിക പരിശീലനം നടത്തും.
അതിനിടെ ഇന്ത്യൻ സമുദ്രാതിർത്തിയിലുണ്ടായിരുന്ന ചൈനയുടെ ചാരക്കപ്പൽ യുവാൻ വാങ് 5 മടങ്ങി. യഥാർഥ നിയന്ത്രണ രേഖയിൽ എവിടെ വേണമെങ്കിലും ചൈന ഇനിയും പ്രകോപനം സൃഷ്ടിച്ചേക്കാമെന്നാണ് നയതന്ത്ര വിലയിരുത്തൽ. 2020 ജൂൺ 15ലെ ഗാൽവാൻ സംഘർഷത്തിന് പിന്നാലെയാണ് ഇത്തരമൊരു സാഹചര്യം ഉടലെടുത്തത്. നിലവിൽ ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ അതിർത്തിയിൽ മാത്രമാണ് ചൈന സാഹസത്തിന് മുതിരാത്തത്.
സിക്കിം മുതൽ അരുണാചൽപ്രദേശ് വരെ നീളുന്ന കിഴക്കൻ മേഖലയിൽ ഈയാഴ്ച തന്നെ വ്യോമസേന സൈനിക പരിശീലനം നടത്തും. മുൻകൂട്ടി പ്രഖ്യാപിച്ചതെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൻ വൻ പരിശീലനമാവും ഇത്. വ്യോമസേന യുദ്ധവിമാനങ്ങളുടെ തയാറെടുപ്പുകളാകും പ്രധാനമായും വിലയിരുത്തുക. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യൻ സമുദ്ര അതിർത്തിക്കുള്ളിലുണ്ടായിരുന്ന ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 മടങ്ങി. എങ്കിലും ഇന്ത്യൻ നാവികസേനയുടെ കർശന നിരീക്ഷണവലയം ചാരക്കപ്പലിന് ചുറ്റും ഉണ്ടാകും.