ശബരിമല: അബദ്ധത്തിൽ സന്നിധാനത്തെ ആഴിയിലേക്ക് വീണ തീർഥാടകന്റെ ഫോൺ
അഗ്‌നി രക്ഷാ സേനയുടെ സമയോചിത ഇടപെടൽ മൂലം ഉടമയ്ക്ക് തിരികെ ലഭിച്ചു. രക്ഷാപ്രവർത്തനത്തിനിടെ അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥന് പൊള്ളലേറ്റു.
കിളിമാനൂർ പള്ളിക്കൽ ആനകുന്നം ചന്ദന ഹൗസിൽ അഖിൽ രാജിന്റെ മൊബൈൽ ഫോണാണ് അഗ്‌നിരക്ഷാ സേനയുടെ ഇടപെടൽ മൂലം ആഴിയിൽ നിന്ന് വീണ്ടെടുത്തത്. ഫയർ ഓഫീസറായ വി. സുരേഷ് കുമാറിനാണ് പൊള്ളലേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെ ആയിരുന്നു സംഭവം. അഭിഷേകത്തിന് നെയ്യ് ശേഖരിച്ച ശേഷം ആഴിയിലേക്ക് തേങ്ങ വലിച്ചെറിയുന്നതിനിടെ മൊബൈൽ ഫോണും ആഴിയിൽ വീഴുകയായിരുന്നു.
അഗ്‌നിരക്ഷാസേനയുടെ സന്നിധാനം കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെ തുടർന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.പി. മധുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ റെസ്‌ക്യു ഓഫീസർ ഗണേശൻ, ഫയർ ഓഫീസർമാരായ വി. സുരേഷ് കുമാർ, പി.വി. ഉണ്ണികൃഷ്ണൻ, ഇന്ദിരാ കാന്ത്, എസ്.എൽ. അരുൺകുമാർ എന്നിവരുടെ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. നേരിയ പൊള്ളലേറ്റ സുരേഷ് കുമാർ സന്നിധാനം ഗവൺമെന്റ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.