മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 87 വയസ്സായിരുന്നു. ഏഴുപതിറ്റാണ്ട് നീണ്ട പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവായിരുന്നു ആര്യാടന്‍. തൊഴിലാളിയായി ജീവിതം ആരംഭിച്ച ആര്യാടന്‍ തൊഴിലാളി നേതാവായാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിൻ്റെ മുഖ്യധാരയിലേയ്ക്ക് എത്തിയത്. 1958 മുതല്‍ കെ.പി.സി.സി അംഗമായ പ്രവര്‍ത്തിക്കുന്ന ആര്യാടന്‍ ഡി.സി.സി പ്രസിഡിൻ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ ട്രേഡ് യൂണിയനുകളുടെയും ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. നിലമ്പൂരില്‍ നിന്നും തുടര്‍ച്ചയായി എട്ടുതവണ നിയമസഭയിലെത്തിയ ആര്യാടന്‍ മൂന്ന് മന്ത്രിസഭകളില്‍ അംഗമായിരുന്നു. 1980ല്‍ നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍, വനം വകുപ്പ് മന്ത്രിയായിരുന്നു. പിന്നീട് ആൻ്റണി മന്ത്രിസഭയില്‍ തൊഴില്‍, ടൂറിസം വകുപ്പ് മന്ത്രിയായി. ഏറ്റവും ഒടുവില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നു.
മലബാറില്‍ വിശേഷിച്ച് മലപ്പുറത്തു നിന്നുള്ള കോണ്‍ഗ്രസിൻ്റെ തലയെടുപ്പുള്ള നേതാവായിരുന്നു ആര്യാടന്‍ മുഹമ്മദ്. മലബാറില്‍ കോണ്‍ഗ്രസിൻ്റെ ഏറ്റവും കരുത്തുറ്റ ന്യൂനപക്ഷമുഖമായിരുന്ന ആര്യാടന്റെ മരണം കോണ്‍ഗ്രസിന് വലിയ നഷ്ടമാണ്. ആര്യാടൻ ശേഷം മലബാറില്‍ നിന്ന് മറ്റെരു ന്യൂനപക്ഷ നേതാവിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല എന്നത് പരിഗണിക്കുമ്പോഴാണ് ആര്യാടൻ്റെ വിയോഗം കോണ്‍ഗ്രസിന് തീരാനഷ്ടമാകുന്നത്. എ.കെ.ആൻ്റണിയുടെയുൺ പിന്നീട് ഉമ്മന്‍ ചാണ്ടിയുടെയും വിശ്വസ്തനായിരുന്നു ആര്യാടന്‍ മുഹമ്മദ്. മലപ്പുറത്ത് മുസ്ലിംലീഗിനോട് പോരടിച്ച് കോണ്‍ഗ്രസിൻ്റെ അടിത്തറ കാക്കുന്നതില്‍ ആര്യാടന്‍ പ്രകടിപ്പിച്ച മെയ്‌വഴക്കം മറ്റൊരു കോണ്‍ഗ്രസ് നേതാക്കളും പ്രകടിപ്പിച്ചിട്ടില്ല. മുസ്ലിംലീഗുമായി മുന്നണി ബന്ധം ഉള്ളപ്പോഴും മലബാറില്‍ കോണ്‍ഗ്രസിന് സ്വന്തം അസ്ഥിത്വം വേണമെന്ന് വാദിച്ച നേതാവായിരുന്നു ആര്യാടന്‍.