നമസ്ക്കാരം യൂ ടോക്കിൻറെ ചലച്ചിത്ര നിരൂപണത്തിലേക്ക് സ്വാഗതം
സൗഹൃദവും സ്നേഹവും സ്വപ്നവും ഒക്കെ ചേർന്ന മനോഹര ചിത്രം എന്ന് ഒറ്റ വാക്കിൽ പറയാം വെടിക്കെട്ട് എന്ന സിനിമയെ. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും തിരക്കഥയിലും മികവ് തെളിയിച്ചവരാണ് എന്നാൽ ഇപ്പോൾ സംവിധാനത്തിലും ഇവരുടെ കഴിവ് തെളിയിച്ചിരിക്കുകയാണ്.
200ൽ പരം ആർട്ടിസ്റ്റുകൾ ഒരുമിച്ചെത്തിയ സിനിമ തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നു. സ്ക്രീനിൽ അഭിനയം കാഴ്ചവച്ചവരുടെ പ്രകടനം പ്രേക്ഷക മനസ്സിൽ ഇടംപിടിച്ചിട്ടുണ്ട്. ഒരുപാട് മാസ്സ് സീനുകൾ ഇല്ലാതെയും തമാശകളുടെ അതിപ്രസരം കൂടാതെയും കൃത്യമായി കഥ പറഞ്ഞു പോകുന്നു വെടിക്കെട്ട്.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ഒന്നിക്കുന്ന അവരുടെ ആദ്യ സംവിധാന ചിത്രം എന്ന രീതിയിൽ സിനിമ തൃപ്തി നൽകുന്ന ഒന്നാണ്. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്നർ ആയ സിനിമ കാണികൾക്ക് വികാര നിർഭരമായ പല മുഹൂർത്തങ്ങളും സമ്മാനിക്കുന്നുണ്ട്. തുടക്കം മുതൽ അവസാനം വരെ പലരെയും പല രീതിയിൽ ചിന്തിപ്പിക്കുകയും ഹൃദയസ്പർശിയായി പ്രേക്ഷകരുടെ കണ്ണ് നനയിച്ച സിനിമ കൂടിയാണ് വെടിക്കെട്ട്. വിഷ്ണുവും ബിബിനും മത്സരിച്ച് അഭിനയിച്ചുവെന്ന് പറയാം. ഇരുവരും ഒന്നിക്കുന്ന ഒരോ രംഗവും കണ്ടിരിക്കാൻ തന്നെ ഭംഗിയാണ്.
പ്രണയമാണ് വെടിക്കെട്ടിന്റെ കഥ എങ്കിലും കഥ പറയുന്ന രീതിയും കഥപാത്രങ്ങളിൽ കൊണ്ടുവന്നിരിക്കുന്ന വ്യത്യസ്തതയും പുതുമയുള്ളതാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ ഇതുവരെ കൈകാര്യം ചെയ്യാത്ത കഥാപാത്രമാണ് വെടിക്കെട്ടിൽ ചെയ്തത്. പക്വതയോടെ പെരുമാറുന്ന ഷിബൂട്ടൻ എന്ന വിഷ്ണുവിന്റെ വേഷം നിരവധി അഭിനയ മൂഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുണ്ട്..
ബിബിൻ ജോർജ് ഇതിന് മുമ്പും പല രീതിയിലുള്ള പ്രണയ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും വെടിക്കെട്ടിലെ ജിത്തുവായി മികച്ച പ്രകടനം കാഴ്ചവച്ചു എന്ന് പറയാതിരിക്കാൻ വയ്യ. എടുത്തു പറയേണ്ട മറ്റ് കഥാപാത്രങ്ങളിൽ ഒന്നാണ് നയികയായെത്തിയ ഐശ്വര്യയുടേത്.
സിനിമയക്ക് വേണ്ടി തിരഞ്ഞെടുത്ത ലൊക്കേഷനാണ് സിനിമയെ കൂടുതൽ ഭംഗിയാക്കുന്നത്. ചതുപ്പും വെള്ളക്കെട്ടുകളും ഗ്രമീണ ഭംഗിയും പരിസരവുമായി ഇണങ്ങി നിൽക്കുന്ന മനുഷ്യരേയും.
സിനിമ സ്വപ്നം കണ്ട രണ്ട് സുഹൃത്തുക്കളുടെ ആദ്യ സംവിധാന സംരംഭമെന്നതിലും ഉപരി വരാനിരിക്കുന്ന നിരവധികലാകാരന്മർക്കു വേണ്ടി ഒരുക്കിയ സിനിമ എന്നതിലും വെടിക്കെട്ട് ഒരു വിജയം തന്നെയാണെന്ന് എടുത്തു പറയാൻ കഴിയും. അതുകൊണ്ട് തന്നെ വിഷ്ണു-ബിബിൻ കൂട്ടുകെട്ടിൽ ഇനിയും മികച്ച സിനിമകൾ പ്രതീക്ഷിക്കാം. പച്ചയായ കുറേ മനുഷ്യരുടെ കഥ പറയുന്ന വെടിക്കെട്ട്. അതുകൊണ്ടുതന്നെ സാധാരണക്കാരുടെ ഹൃദയത്തിൽ ഇടം പിടിക്കാൻ സാധ്യതയേറും എന്ന കാര്യത്തിൽ സംശയമില്ല.