സുശാന്ത് സിങ് രജ്പുത്തിൻ്റെ മരണം ആത്‍മഹത്യ അല്ല കൊലപാതകമെന്ന് റിപ്പോർട്ട്. ആശുപത്രി ജീവനക്കാരനാണ് സുശാന്ത് സിംങിൻറെ പോസ്റ്റ്മാർട്ടത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടത്തിന് സാക്ഷ്യം വഹിച്ച ആശുപത്രി ജീവനക്കാരൻ. സുശാന്തിന്റേത് ആത്മഹത്യയാണെന്നായിരുന്നു അനുമാനം എന്നാൽ അടുത്തിടെ, അഭിമുഖത്തിലൂടെയാണ് മുംബൈയിലെ കൂപ്പർ ആശുപത്രിയിലെ മോർച്ചറി ജീവനക്കാരനായിരുന്ന രൂപ്കുമാർ ഷായുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നത്. സുശാന്തിന്റെ ശരീരത്തിലും കഴുത്തിലും നിരവധി പാടുകൾ ഉണ്ടായിരുന്നുവെന്നും ഷാ പറയുന്നു.
‘‘സുശാന്ത് സിങ് മരിച്ചപ്പോൾ പോസ്റ്റ്മോർട്ടത്തിനായി കൂപ്പർ ആശുപത്രിയിൽ അഞ്ച് മൃതദേഹങ്ങളാണ് ലഭിച്ചത്. അതിൽ ഒന്ന് ഒരു വിഐപിയുടെ മൃതദേഹമായിരുന്നു. സുശാന്തിന്റേതാണെന്ന് പിന്നീട് മനസ്സിലായി. ശരീരത്തിൽ നിരവധി പാടുകൾ ഉണ്ടായിരുന്നു. കഴുത്തിലും രണ്ടു – മൂന്ന് പാടുകൾ കണ്ടു. പോസ്റ്റ്മോർട്ടം റെക്കോർഡ് ചെയ്യേണ്ടതായിരുന്നു. എന്നാൽ മൃതദേഹത്തിന്റെ ചിത്രങ്ങൾ മാത്രം എടുത്താൽ മതിയെന്നായിരുന്നു ഉന്നതങ്ങളിൽനിന്നുള്ള നിർദേശം. ഉത്തരവിന് അനുസരിച്ചു മാത്രമാണ് ഞങ്ങൾ നീങ്ങിയത്’’ – ദേശീയമാധ്യമത്തോട് ഷാ പറഞ്ഞു.
സുശാന്തിന്റെ മൃതദേഹം കണ്ടപ്പോൾത്തന്നെ ഇത് ആത്മഹത്യയല്ല കൊലപാതകം ആണെന്ന് രൂപ്കുമാർ ഷാ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. എന്നാൽ ‘ചട്ടം അനുസരിച്ചു പ്രവർത്തിക്കാ’നായിരുന്നു നിർദേശം. ‘‘മൃതദേഹം ആദ്യം കണ്ടപ്പോൾത്തന്നെ ആത്മഹത്യയല്ല, കൊലപാതകമാണെന്നു തോന്നുന്നതായി മേലധികാരികളോടു പറഞ്ഞു. നിയമപ്രകാരം പ്രവർത്തിക്കണമെന്ന് അവരോടു ഞാൻ പറഞ്ഞു. പക്ഷേ, എത്രയും പെട്ടെന്ന് ഫോട്ടോ എടുത്തശേഷം മൃതദേഹം പൊലീസുകാർക്ക് കൈമാറാനായിരുന്നു നിർദേശം. അതുകൊണ്ട് രാത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്’’ – ഷാ കൂട്ടിച്ചേർത്തു.
2020 ജൂണിൽ മുംബൈയിലെ അപ്പാർട്മെന്റിൽ തൂങ്ങിയനിലയിൽ ആയിരുന്നു സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണ സംഘം മരണം ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്തുകയും ചെയ്തു. എന്നാൽ അന്വേഷണത്തിൽ അട്ടമിറിയുണ്ടായെന്ന ആരോപണം കുടുംബം ഉയർത്തുന്നു. ആദ്യം മുംബൈ പൊലീസും, പിന്നീട് ഇഡി, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ , സിബിഐ എന്നീ ഏജൻസികളും അന്വേഷിച്ചു. സുശാന്തിന്റെ കാമുകി റിയ ചക്രബർത്തി അറസ്റ്റിലായെങ്കിലും പിന്നീടു പുറത്തിറങ്ങി.