മമ്മൂട്ടിയും ജീവയും പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം’യാത്ര 2′ വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.2019-ൽ മമ്മൂട്ടിയെ നായകനാക്കി പുറത്തിറക്കിയ’യാത്ര’യുടെ രണ്ടാം ഭാഗമാണ് ചിത്രം.ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയായിട്ടാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തിയത്.രണ്ടാം ഭാഗത്തിൽ നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈ എസ് രാജശേഖര റെഡ്ഡിയുടെ മകനുമായ വൈ എസ് ജഗൻമോഹൻ റെഡ്ഡിയുടെ കഥയാണ് പറയുന്നതെന്നാണ് വിവരങ്ങൾ.ജീവയാണ് ഈ വേഷം ചെയ്യുന്നത്.
മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം 2024 ഫെബ്രുവരി എട്ടിന് തിയേറ്ററുകളിലെത്തും.ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ച് പുറത്തുവിട്ടിട്ടില്ല.വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്നാണ് യാത്ര നിര്‍മ്മിച്ചത്. ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണി രത്‌നം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.26 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രമായിരുന്നു ‘യാത്ര’.1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് ഈ ബയോപിക്കിൽ പറഞ്ഞത്.
ആന്ധ്രാപ്രദേശിനെ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ 2004-ല്‍ 1475 കിലോമീറ്ററോളം വൈഎസ്ആര്‍ നടത്തിയ പദയാത്രയെ കുറിച്ചാണ് സിനിമ കൂടുതലും പ്രതിപാദിച്ചിരിക്കുന്നത്.1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്.മുഖ്യമന്ത്രി പദവിയില്‍ രണ്ടാം തവണയും ഇരിക്കുമ്പോള്‍, 2009 സെപ്റ്റംബര്‍ രണ്ടിന് ഹെലികോപ്റ്റര്‍ അപകടത്തിലാണ് വൈഎസ്ആര്‍ മരിച്ചത്.ആന്ധ്രപ്രദേശ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ആധിപത്യം ഉറപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് വൈഎസ്ആര്‍ ആയിരുന്നു.