ദീപൻ ശിവരാമൻ്റെ ‘ഉബു റോയി ’ വരുന്നു

    ഖസാക്കിൻ്റെ ഇതിഹാസം നാടകമാക്കി ആസ്വാദകപ്രശംസ നേടിയ ദീപൻ ശിവരാമൻ്റെ പുതിയ നാടകം ‘ഉബു റോയി’ അരങ്ങിലെത്തുന്നു. ആദ്യാവതരണങ്ങൾ നവംബർ 18-നും 19-നും വൈകിട്ട് 6 30-ന് തിരുവനന്തപുരത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നടക്കും.....

സാക്കിൻ്റെ ഇതിഹാസം നാടകമാക്കി ആസ്വാദകപ്രശംസ നേടിയ ദീപൻ ശിവരാമൻ്റെ പുതിയ നാടകം ‘ഉബു റോയി’ അരങ്ങിലെത്തുന്നു.ആദ്യാവതരണങ്ങൾ നവംബർ 18-നും 19-നും വൈകിട്ട് 6 30-ന് തിരുവനന്തപുരത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നടക്കും.ഓക്സിജൻ തീയറ്റർ കമ്പനി അവതരിപ്പിക്കുന്ന നാടകത്തിൻ്റെ നിർമ്മാണം കേരള ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജ് ആണ്.മികച്ച നാടകങ്ങൾക്കു വേദി ഒരുക്കാനുള്ള ക്രാഫ്റ്റ്സ് വില്ലേജിൻ്റെ പദ്ധതിക്കു തുടക്കം കുറിച്ചാണ് ഉബു റോയി നാടകം അരങ്ങേറുക.ബെർതോൾഡ് ബ്രെഹ്റ്റിനുള്ള സമർപ്പണമായാണ് ദീപൻ ശിവരാമൻ ഈ നാടകം അവതരിപ്പിക്കുന്നത്.

ജെയിംസ് ഏലിയ, കെ. ഗോപാലൻ, കല്ലു കല്യാണി, സി. ആർ. രാജൻ, ജോസ് പി. റാഫേൽ തുടങ്ങിയ പ്രമുഖ അഭിനേതാക്കൾ കഥാപാത്രങ്ങൾക്കു ജീവൻ നല്കുന്ന നാടകത്തിൽ 18 കഥാപാത്രങ്ങൾ ഉണ്ട്.സംഗീതം, ശബ്ദം, വെളിച്ചം എന്നിവയുടെയെല്ലാം സാദ്ധ്യതകൾ ഫലപ്രദമായി ഉപയോഗിച്ച നാടകം നാലുഭാഗത്തും ഒരുക്കുന്ന ഗ്യാലറിയിൽ ഇരുന്നു കാണുന്ന തരത്തിലാണ് അവതരിപ്പിക്കുന്നത്.ഓരോ അവതരണത്തിലും 700-ഓളം പേർക്കേ ഇരിപ്പിടം ഉണ്ടാകൂ.ഒന്നേകാൽ നൂറ്റാണ്ടു മുമ്പ് ഫ്രഞ്ച് സാഹിത്യകാരൻ ആൽഫ്രഡ് ജാരി (Alfred Jarry) രചിച്ച വിഖ്യാതനാടകത്തിൻ്റെ കാലികപ്രസക്തമായ പുനരാഖ്യാനമാണ് അരങ്ങിൽ എത്തുന്നത്.

ഉബു റോയി 1896-ൽ പാരീസിൽ ആദ്യമായി അവതരിപ്പിച്ചപ്പോൾ അത് നാടകരംഗത്തെ എല്ലാ സാമ്പ്രദായികതകളെയും സമൂഹത്തിലെ പല പൊതുധാരണകളെയും പിടിച്ചുലച്ചു.ജാരി 23-ാം വയസിൽ രചിച്ച നാടകത്തെ ആധുനികതയുടെ നാന്ദിയായും ഡാഡിസം, സർറിയലിസം, തിയേറ്റർ ഓഫ് അബ്സർഡ് എന്നിവയുടെ മുന്നോടിയായും ഒക്കെ പില്ക്കാലത്ത് പണ്ഡിതർ വിലയിരുത്തി.സംവിധായകനും സീനോഗ്രാഫറും എഴുത്തുകാരനും ആയ ദീപൻ ശിവരാമൻ ദില്ലിയിലെ അംബേദ്കർ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് കൾച്ചർ ആന്റ് ക്രിയേറ്റീവ് എക്‌സ്‌പ്രഷൻസിലെ മുൻ ഡീനും അസോസിയേറ്റ് പ്രൊഫസറും ആണ്.

കേരളത്തിൻ്റെ രാജ്യാന്തരനാടകോത്സവ(ITFOK)ത്തിൻ്റെ 2023 എഡിഷൻ ദീപനാണ് ക്യൂറേറ്റ് ചെയ്തത്.2014-ൽ ഇതേ മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടറും ആയിരുന്നു.ഇന്ത്യയിലെയും യൂറോപ്പിലെയും വിവിധ കമ്പനികൾക്കും അക്കാദമിക് സ്ഥാപനങ്ങൾക്കുമായി 60-ലധികം പ്രകടനങ്ങൾ ദീപൻ രൂപകൽപ്പന ചെയ്യുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.കൂടാതെ അവിഞ്യോൺ, അലമേഡ, എഡിൻബർഗ്, പൃഥ്വി, ITFOK, META, ഭാരത് രംഗ് മഹോത്സവ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി പ്രധാന നാടകോത്സവങ്ങളിൽ നാടകം അവതരിപ്പിച്ചിട്ടുമുണ്ട്.

നാടകസംവിധാനത്തിനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയിട്ടുള്ള ദീപൻ്റെ സൃഷ്ടികൾ 2011-ൽ നടന്ന പ്രാഗ് ക്വാഡ്‌റേനിയലിൽ ഇന്ത്യൻ സ്‌സിനോഗ്രഫി ദേശീയപ്രദർശനത്തെ പ്രതിനിധീകരിച്ചു.‘സ്‌പൈനൽ കോഡ്’ എന്ന നാടകത്തിന് 2010-ൽ മികച്ച സംവിധായകൻ, മികച്ച ഡിസൈനർ, മികച്ച കൊറിയോഗ്രാഫർ, ആ വർഷത്തെ മികച്ച നാടകത്തിനുള്ള പുരസ്‌കാരം എന്നിവ ഉൾപ്പെടെ ഏഴ് മഹീന്ദ്ര എക്‌സലൻസ് നാഷണൽ തിയേറ്റർ അവാർഡുകൾ ലഭിച്ചു.അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഖസാക്കിൻ്റെ ഇതിഹാസവും ദി കാബിനറ്റ് ഓഫ് ഡോ. കാലിഗരിയും ആണ് മറ്റു പുതിയ നാടകങ്ങൾ.

സ്‌പൈനൽ കോഡ് (2009), പീർ ജിന്റ് (2010), ഇറ്റ്‌സ് കോൾഡ് ഇൻ ഹിയർ (2014), വർക്ക് ഇൻ പ്രോഗ്രസ് (2017), ഡാർക്ക് തിങ്‌സ് (2017) എന്നിവയാണ് സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രധാന നാടകങ്ങൾ.താത്രി റിയലൈസിംഗ് സെൽഫ് (2000), വെർഡിഗ്രിസ് (2001), സിദ്ധാർത്ഥ (2003), ഡോ ജെക്കിൽ ആൻഡ് മിസ്റ്റർ ഹൈഡ് (2012), വിരാസത് (2012), നേക്കഡ് വോയിസസ് (2017), ബിറ്റർ ഫ്രൂട്സ് (2016), തലാറ്റും (2016) ഡോടേഴ്സ് ഓപെറ (2017), എ ഗേൾ ഇൻ ദി ഡ്രെയിൻ (2018), ഹയവദന (2023) എന്നിവയാണ് സിനോഗ്രാഫർ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രധാന സൃഷ്ടികൾ. ഉബുറോയ് 2012-ലും ദീപൻ സംവിധാനം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *