വരൾച്ചയുടെ മുറിവുകൾ ഹൃദയത്തിന്റെ ഭാഷയിൽ വരച്ചിട്ട ചിത്രം ഉത്താമ. ചലച്ചിത്രമേളയിലെ സുവർണ്ണ ചകോരം കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരിത കാഴ്ചകൾക്ക്. മറക്കാനാകാത്ത മുറിവായി ബൊളീവിയിലെ വൃദ്ധ ദമ്പതികൾ.
കൊടും വരൾച്ചയുടെ മുറിവുകളിലാണ് ബൊളീവിയയിലെ വിണ്ടുകീറിയ മലയോര പ്രദേശങ്ങൾ. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളിൽ പലരും പലായനം ചെയ്തു കഴിഞ്ഞു. അഭയാർത്ഥികളാകാൻ തയ്യാറല്ലാത്ത വരൾച്ചയുടെ ദുരിതം ഏറ്റുവാങ്ങുന്ന രണ്ടു വൃദ്ധ ദമ്പതികളുടെയും അവരെ നഗരത്തിൽ തിരിച്ചെത്തിക്കാൻ കൊച്ചുമകൻ നടത്തുന്ന ശ്രമങ്ങളുമാണ് ഉത്താമ. നമ്മുടെ വീട് എന്നാണ് വാക്കിന്റെ അർത്ഥം. യഥാർത്ഥത്തിൽ സിനിമയിലെ മുഖ്യ കഥാപാത്രം പ്രകൃതിയാണ്. ഓരോ ഷോട്ടിലും നിറഞ്ഞുനിൽക്കുന്നു വിണ്ടുകീറിയ പാടങ്ങൾ. ചിത്രങ്ങൾ വരച്ചത് പോലുള്ള താഴ് വാരങ്ങൾ പശ്ചാത്തലമാക്കിയ ഫ്രെയിമുകൾ പ്രേക്ഷകരുടെ ഹൃദയത്തിൽ നേരിട്ട് പതിക്കുന്നു. കാലാവസ്ഥാ വ്യതിയാനം എന്ന യാഥാർത്ഥ്യത്തിന്റെ കലാപതിപ്പാണ് ഉത്താമ എന്ന് ജൂറി സിനിമ വിലയിരുത്തുന്നു. സ്വാഭാവിക അഭിനയ മുഹൂർത്തങ്ങളും പശ്ചാത്തലത്തിലെ പ്രകൃതിയും ചേർന്നാണ് സിനിമയിൽ കഥ പറയുന്നത്.