വന്‍ ഹൈപ്പോടെ വന്ന പല സിനിമകളും തകര്‍ന്ന് തരിപ്പണമായി

    അങ്ങനെ 2023 അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മലയാള സിനിമയെ സംബന്ധിച്ചു വളരെ സംഭവ ബഹുലമായ ഒരു വര്‍ഷമാണ് കടന്ന് പോയത്. 5 കോടി വരെ സാറ്റലൈറ്റ് കിട്ടിയിരുന്ന സിനിമകള്‍ക്ക് 50 ലക്ഷം പോലും കിട്ടാത്ത സ്ഥിതിയാണുള്ളത്. തിയറ്റര്‍ തന്നെയാണ് ഇപ്പോഴും സിനിമകളുടെ പ്രധാന വരുമാന സ്രോതസ്. തിയറ്ററില്‍ ഓടി വിജയിച്ചാല്‍ മാത്രമാണ് ഒ ടി ടി വില്പനയ്ക്കും സാധ്യതയുള്ളത്....

ങ്ങനെ 2023 അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.മലയാള സിനിമയെ സംബന്ധിച്ചു വളരെ സംഭവ ബഹുലമായ ഒരു വര്‍ഷമാണ് കടന്ന് പോയത്. 5 കോടി വരെ സാറ്റലൈറ്റ് കിട്ടിയിരുന്ന സിനിമകള്‍ക്ക് 50 ലക്ഷം പോലും കിട്ടാത്ത സ്ഥിതിയാണുള്ളത്.തിയറ്റര്‍ തന്നെയാണ് ഇപ്പോഴും സിനിമകളുടെ പ്രധാന വരുമാന സ്രോതസ്. തിയറ്ററില്‍ ഓടി വിജയിച്ചാല്‍ മാത്രമാണ് ഒ ടി ടി വില്പനയ്ക്കും സാധ്യതയുള്ളത്.സിനിമ റിവ്യും, റിവ്യു ബോംബിങ്, തിയേറ്റര്‍ റെസ്‌പോണ്‍സ്, അശ്വന്ത് കോക്ക് അങ്ങനെ
പല വിധ വിവാദങ്ങള്‍ കൊടുമ്പിരമ്പി കൊണ്ട ഒരു വര്‍ഷമായിരുന്നു 2023.സംഗതി ഇങ്ങനെയൊക്കെയായിരുന്നെങ്കിലും മലയാള സിനിമയെ സംബന്ധിച്ചു അത്ര നല്ല വര്‍ഷമായിരുന്നോ 2023.അല്ല എന്ന് തന്നെ പറയേണ്ടി വരും.

200 കോടി നേടിയ 2018

കണക്കുകള്‍ പരിശോധിച്ചാല്‍ 2023 മലയാള സിനിമയെ സംബന്ധിച്ച് അത്ര നല്ല വര്‍ഷമായിരുന്നില്ല എന്ന് ചുരുക്കി പറയാം. റിലീസായ ചിത്രങ്ങളില്‍ ഏറിയപങ്കും ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് 2023 ല്‍ കണ്ടത്. അതേസമയം ചില അപ്രതീക്ഷിത നേട്ടങ്ങള്‍ കിട്ടിയ വര്‍ഷം കൂടിയായിരുന്നു ഇത്. 2018 സിനിമയുടെ ഓസ്‌കര്‍ എന്‍ട്രിയെക്കുറിച്ചുതന്നെ ആദ്യം പറയണം. ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ആയാണ് 2018 തെരഞ്ഞെടുക്കപ്പെട്ടത്. കേരളം ഒരിക്കലും മറക്കാത്ത 2018 ലെ പ്രളയവും അതിജീവനവും പ്രമേയമാക്കിയ സിനിമ സംവിധാനം ചെയ്തത് ജൂഡ് ആന്റണി ജോസഫ് ആയിരുന്നു. കുഞ്ചാക്കോ ബോബന്‍, ടോവിനോ, ആസിഫ് അലി, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍, നരേന്‍, സുധീഷ്, ലാല്‍, തന്‍വി റാം, ഗൗതമി നായര്‍…തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

തിയറ്ററിലെ ഈ വര്‍ഷം ഏറ്റവും വലിയ നേട്ടം കൊയ്തത് 2018 ആണ്. 30 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം ബോക്സ്ഓഫിസില്‍നിന്ന് നേടിയത് 200 കോടിയോളം രൂപയാണ്. മലയാള സിനിമയെ സംബന്ധിച്ച് അഭിമാനകരവും അപൂര്‍വവുമായ നേട്ടമാണിത്. 2018 ന് കോടി ക്ലബ്ബില്‍ ഇടം നേടാനായെങ്കിലും മലയാള സിനിമയുടെ മൊത്തത്തിലുള്ള കാര്യമെടുത്താല്‍ ഈ വര്‍ഷം റിലീസായ പല ചിത്രങ്ങള്‍ക്കും മുടക്കുമുതല്‍ പോയിട്ട് പോസ്റ്റര്‍ ഒട്ടിച്ച പണം പോലും തിരികെ നേടാനായില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. 2023 ഡിസംബര്‍ 8 വരെയുള്ള കണക്കെടുത്താല്‍ ആകെ റിലീസായത് 209 സിനിമകളാണ്. ഇതില്‍ നിര്‍മാതാവിന് മുടക്കു മുതല്‍ തിരിച്ചു നല്‍കിയത് 13 സിനിമകള്‍ മാത്രമാണെന്നതാണ് വലിയ യാഥാര്‍ത്ഥ്യം.

2023 മലയാള സിനിമയുടെ വിജയം

ഏതൊക്കെയായിരുന്നു ഇക്കൊല്ലത്തെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍? നേരത്തെ പറഞ്ഞതുപോലെ 2018 തന്നെയാണ് ഈ പട്ടികയിലൊന്നാമതുള്ള ചിത്രം.വലിയ പ്രേക്ഷക പിന്തുണയ്ക്കൊപ്പം സാമ്പത്തികമായും ഉയര്‍ന്ന നേട്ടം കൈവരിക്കാന്‍ ഈ സിനിമക്കായി.പിന്നാലെയുള്ളത് കണ്ണൂര്‍ സ്‌ക്വാഡ്.കേരള പൊലീസിലെ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതാനുഭവങ്ങള്‍ പ്രമേയമാക്കിയ സിനിമ യഥാര്‍ത്ഥത്തില്‍ നടന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു നിര്‍മിച്ചത്. ഒപ്പം കേരള പൊലീസിന്റെ ചരിത്രത്തില്‍ യാഥാര്‍ത്തത്തില്‍ ഉണ്ടായ സാഹസികമായ അന്വേഷണ നിമിഷങ്ങള്‍ കൂടിയാണിതെന്നറിഞ്ഞപ്പോള്‍ കണ്ണൂര്‍ സ്‌ക്വാഡിനും തിയറ്ററില്‍നിന്ന് വന്‍ നേട്ടം കൊയ്യാനായി.

നഹാസ് ഹിദായത് സംവിധാനം ചെയ്ത ആര്‍ ഡി എക്‌സ് ആണ് തിയറ്ററില്‍ ആളെ നിറച്ച മറ്റൊരു ചിത്രം.ഷെയ്ന്‍ നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗീസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒ ടി ടിയിലും തരംഗം തീര്‍ത്തു.ജിത്തു മാധവന്‍ സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ചിത്രം രോമാഞ്ചവും ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റായിരുന്നു.വലിയ പ്രൊമോഷനോ ആരവങ്ങളോ ഇല്ലാതെ എത്തിയിട്ടും രോമാഞ്ചത്തിന് ആളുകള്‍ക്കിടയില്‍ നല്ല അഭിപ്രായം സൃഷ്ടിക്കാനായി.സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ക്കൊപ്പം ഒരുപിടി പുതുമുഖ താരങ്ങളും അണിനിരന്ന ചിത്രം ഒരു രണ്ടാം ഭാഗത്തിനുള്ള സ്‌കോപ്പ് ബാക്കി നിര്‍ത്തിയാണ് അവസാനിക്കുന്നത്.

മുകളില്‍ പറഞ്ഞ നാല് സിനിമകള്‍ സൂപ്പര്‍ ഹിറ്റുകളായപ്പോള്‍ ഒമ്പത് സിനിമകള്‍ക്ക് കൂടി തീയറ്ററില്‍ ശരാശരിയോ അതിനു മുകളിലോ വിജയം നേടി തിയറ്റര്‍ വിടാനായി. നന്‍പകല്‍ നേരത്ത് മയക്കം, നെയ്മര്‍, പ്രണയവിലാസം, പാച്ചുവും അത്ഭുതവിളക്കും, പൂക്കാലം, ഗരുഡന്‍, ഫാലിമി, കാതല്‍,മധുര മനോഹര മോഹം എന്നിവയായിരുന്നു ഈ ചിത്രങ്ങള്‍. ഈ വര്‍ഷത്തെ 209 സിനിമകളുടെ നഷ്ടക്കണക്കെടുത്താല്‍ ഏതാണ്ട് 500 കോടി രൂപ വരുമെന്നാണ് വിലയിരുത്തല്‍. പരാജയം നേരിട്ടവരില്‍ അധികവും ആദ്യമായി സിനിമ നിര്‍മിക്കാനെത്തിയവരും.5 കോടി വരെ സാറ്റലൈറ്റ് കിട്ടിയിരുന്ന സിനിമകള്‍ക്ക് 50 ലക്ഷം പോലും കിട്ടാത്ത സ്ഥിതിയാണുള്ളത്. തിയറ്റര്‍ തന്നെയാണ് ഇപ്പോഴും സിനിമകളുടെ പ്രധാന വരുമാന സ്രോതസ്. തിയറ്ററില്‍ ഓടി വിജയിച്ചാല്‍ മാത്രമാണ് ഒ ടി ടി വില്പനയ്ക്കും സാധ്യതയുള്ളത്.

അന്യ ഭാഷ ചിത്രങ്ങള്‍

മലയാള സിനിമകളുടെ കാലിടറിയ 2023 ല്‍ തമിഴ് സിനിമകള്‍ കേരള ബോക്‌സോഫിസില്‍ പണം വാരിയെന്നതും കാണാം. 20 കോടിയിലധികം ഷെയര്‍ നേടിയ രജനീകാന്ത് ചിത്രം ‘ജയിലര്‍’ ആണ് കേരള ബോക്‌സോഫീസില്‍ ഏറ്റവും വിജയം നേടിയ അന്യ ഭാഷ ചിത്രമാണ് ജയിലര്‍. പിന്നാലെ ലിയോ, ജിഗര്‍തണ്ട ഡബിള്‍ എക്‌സ്, ജവാന്‍, പഠാന്‍ എന്നിവയും മലയാളി പ്രേക്ഷകര്‍ തിയറ്ററില്‍ വലിയ ആഘോഷമാക്കിയിരുന്നു. ഒരുപാട് പ്രതീക്ഷയോടെ നിരവധിപേര്‍ ഉറ്റുനോക്കുന്ന ഒരുപിടി ചിത്രങ്ങളാണ് 2024 ല്‍ മലയാളത്തിലെത്താന്‍ പോകുന്നത്. അതുകൊണ്ടുതന്നെ 2023 നല്‍കിയ നിരാശ 2024 അവസാനിപ്പിച്ചുതരുമെന്ന കാത്തിരിപ്പിലാണ് സിനിമ പ്രേക്ഷകരും മലയാളം സിനിമ ഇന്‍ഡസ്ട്രിയും.

മമ്മൂട്ടിയുടെ വര്‍ഷം

2023 ലെ മലയാള സിനിമയെ മമ്മൂട്ടിയുടെ വര്‍ഷം എന്ന് വര്‍ണിക്കുന്നവരും കുറവാകില്ല.മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം വീണ്ടും മമ്മൂട്ടി നേടിയെടുത്ത വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. പ്രക്ഷക പ്രശംസയും തീയറ്റുകളിലെ കയ്യടിയും നേടിയെടുത്ത മൂന്ന് ചിത്രങ്ങളാണ് 2023 ല്‍ മമ്മൂട്ടിയുടെ അക്കൗണ്ടിലുള്ളത്. നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ ദി കോര്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത അനുഭവമാണ് സമ്മാനിച്ചതെന്ന് നിസ്സംശയം പറയാം. ഈ പ്രായത്തിലും മലയാള സിനിമയുടെ നെടുംതൂണാണ് മമ്മൂട്ടിയെന്ന് ആരാധകര്‍ ഉറപ്പിക്കുന്നതും അതുകൊണ്ടുതന്നെ.

Leave a Reply

Your email address will not be published. Required fields are marked *