ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റിന് തിരശീല ഉയര്‍ന്നു.അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലാണ് പോരാട്ടം. 10 ടീമുകളാണ് ഇത്തവണത്തെ ലോകകപ്പിന് പോരടിക്കാനിറങ്ങുന്നത്.ഫൈനലടക്കം ടൂര്‍ണമെന്റില്‍ ആകെ 48 മത്സരങ്ങള്‍.നവംബര്‍ 15ന് മുംബൈയിലും 16ന് കൊല്‍ക്കത്തയിലുമാണ് സെമി ഫൈനല്‍ പോരാട്ടം.നവംബര്‍ 19ന് അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് ഫൈനല്‍.ആതിഥേയരും ഒന്നാം റാങ്കുകാരുമായ ഇന്ത്യ അടക്കം എല്ലാ രാജ്യങ്ങളും ഒരുപോലെ കപ്പ് ഉയര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.
1983ലും 2011ലും ഇന്ത്യ ലോകകപ്പ് നേടിയിരുന്നു. അഞ്ചുതവണ കിരീടം നേടിയ ഓസ്‌ട്രേലിയ, 1992ലെ ജേതാക്കളായ പാകിസ്ഥാന്‍, 1996ല്‍ ചാമ്പ്യന്‍മാരായ ശ്രീലങ്ക, മികച്ച ടീമുണ്ടായിട്ടും കപ്പുനേടാത്ത ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നെതര്‍ലന്‍ഡ്സ് എന്നിവയാണ് മറ്റ് ടീമുകള്‍. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലാണ് മത്സരക്രമങ്ങള്‍. ഇതില്‍ നിന്നും ആദ്യ നാല് സ്ഥാനക്കാര്‍ സെമിയിലെത്തും. അവസാന നാലിലെത്താന്‍ ഇടയുള്ളവരെന്ന് പല ക്രിക്കറ്റ് നിരീക്ഷകരും പ്രവചിച്ചിരിക്കുന്ന ടീമുകളാണ് ഇംഗ്ലണ്ടും ന്യൂസീലന്‍ഡും. അതുകൊണ്ട് തന്നെ ഇന്നത്തെ കളി ആവേശകരമാവും. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ബൗണ്ടറി എണ്ണത്തില്‍ പരാജയപ്പെട്ടുപോയ ന്യൂസീലന്‍ഡ് പ്രതികാരം തീര്‍ക്കാനായ്ാണ് ഇറങ്ങുക.
അവസാനമായി 2011ല്‍ ആതിഥേയരായപ്പോള്‍ കിരീടം സ്വന്തമാക്കാന്‍ ഇന്ത്യക്കായിരുന്നു. ഇത്തവണയും അതു പോലെയൊരു അത്ഭുതം സൃഷ്ടിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്നാണ് രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും കണക്കുകൂട്ടല്‍. അവസാന മൂന്നു ലോകകപ്പുകളെടുത്താല്‍ എല്ലാത്തിലും ചാമ്പ്യന്‍മാരായത് ആതിഥേയ രാജ്യങ്ങളിലൊന്നായിരുന്നു. ഇതും ഇന്ത്യയുടെ പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നു. നിലവില്‍ ഐസിസി റാങ്കിങില്‍ മൂന്നു ഫോര്‍മാറ്റുകളിലും നമ്പര്‍ വണ്‍ ടീം കൂടിയാണ് ഇന്ത്യ. ഞായറാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പ്രതാപകാലത്തില്‍ ആദ്യ രണ്ട് ലോകകപ്പും നേടിയിട്ടുള്ള വെസ്റ്റിന്‍ഡീസ് ഇല്ലാതെയാണ് ഇത്തവണത്തെ ലോകകപ്പ്. ചരിത്രത്തിലാദ്യമായി ഇത്തവണ വിന്‍ഡീസിന് ലോകകപ്പ് യോഗ്യത നഷ്ടമായിരുന്നു. സ്വന്തം മണ്ണിലിറങ്ങി കളിച്ച് താരങ്ങള്‍ കപ്പുയര്‍ത്തുമെന്ന പ്രതീകിഷയില്‍ തന്നെയാണ് ഓരോ ഇന്ത്യന്‍ ആരാധകരും.