ദി വിന്നർ ഈസ് ഖത്തർ . ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ച് കൊണ്ട് ഫിഫ പ്രസിഡന്റ് പറഞ്ഞ വാക്കുകളാണിത്. അമേരിക്കയടക്കമുള്ള ലോകശക്തികളെ പിന്തള്ളിക്കൊണ്ട് ഖത്തർ നേടിയെടുത്ത ലോകകപ്പിന് നവംബർ 20 ന് കിക്കോഫാകുമ്പോൾ ദിനങ്ങളെണ്ണി കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടുന്നതോടെ കാൽപന്ത് ആവേശം തുടങ്ങുകയായി. തുടർന്നങ്ങോട്ട് ഒരു മാസക്കാലം ലോകത്തിന്റെ കണ്ണും കാതും ഖത്തറിലേക്ക്. ഡിസംബർ 18 നാണ് ഫൈനൽ.
ആഡംബരത്തിന്റെ പര്യായം ഇതാണ് എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞു കൊണ്ടാണ് ഖത്തർ ലോകകപ്പിനായി ഓരോന്നും ഒരുക്കിയിട്ടുള്ളത്. കളിക്കാർക്കുള്ള താമസ സ്ഥലം മുതൽ സ്റ്റേഡിയത്തിൽ വരെ അത് നിറഞ്ഞ് കാണാം. അൽ ബെയ്‌ത്ത് സ്‌റ്റേഡിയം, ഖലീഫ ഇന്റർനാഷണൽ സ്‌റ്റേഡിയം, അഹമ്മദ് ബിൻ അലി സ്‌റ്റേഡിയം, അൽ ജനൂബ് സ്‌റ്റേഡിയം, ഖത്തർ ഫൗണ്ടേഷൻ സ്റ്റേഡിയം, റാസ് അബു അബൗദ് സ്റ്റേഡിയം ലുസൈൽ സ്റ്റേഡിയം, അൽ തുമാമ സ്റ്റേഡിയം എന്നിങനെ 8 സ്റ്റേഡിയങ്ങളിലായിട്ടാണ് മത്സരങ്ങൾ നടത്തുന്നത്. ലുസൈൽ സ്‌റ്റേഡിയത്തിലാണ് ഫൈനൽ നടത്തുന്നത്. ലോകകപ്പിന്റെ ഔദ്യോഗിക പോസ്റ്ററുകൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. അറബ് ലോകത്തിന്റെ പാരമ്പര്യം, ഖത്തറിന്റെ ഫുട്‌ബോള്‍ സംസ്‌കാരം, ഫുട്ബോളിനോടുള്ള അഭിനിവേശം, ലോകകപ്പ് ആവേശം എന്നിവ പ്രതിഫലിപ്പിക്കുന്നതാണ് പോസ്റ്ററുകള്‍. സാങ്കേതിക വിദ്യ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുന്ന ലോകകപ്പ് കൂടിയാകും ഇത്. കളിക്കാരെ നിരീക്ഷിക്കാൻ സ്‌റ്റേഡിയത്തിനുള്ളിൽ നിരവധി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഓഫ്സൈഡ് തിരിച്ചറിയാൻ പന്തിനുള്ളിൽ സെൻസറും ഉണ്ടാകും.
ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളും ഗ്രൂപ്പുകളും
ഗ്രൂപ്പ് എ
ആതിഥേയരായ ഖത്തറിന് പുറമേ
നെതര്‍ലന്‍ഡ്‌സ്
സെനഗല്‍
ഇക്വഡോര്‍
ഗ്രൂപ്പ് ബി
ഇംഗ്ലണ്ട്
യുഎസ്എ
ഇറാന്‍
വെയ്ല്‍സ്
ഗ്രൂപ്പ് സി
അര്‍ജന്റീന
മെക്‌സിക്കോ
പോളണ്ട്
സൗദി അറേബ്യ
ഗ്രൂപ്പ് ഡി
ഫ്രാന്‍സ്
ഡെന്‍മാര്‍ക്ക്
ടുണീഷ്യ
ഓസ്‌ട്രേലിയ
ഗ്രൂപ്പ് ഇ
ജര്‍മ്മനി
സ്‌പെയ്ന്‍
ജപ്പാന്‍
കോസ്റ്ററിക്ക
ഗ്രൂപ്പ് എഫ്
ബെല്‍ജിയം
ക്രൊയേഷ്യ
മൊറോക്കോ
കാനഡ
ഗ്രൂപ്പ് ജി
ബ്രസീല്‍
സ്വിറ്റ്‌സര്‍ലന്‍ഡ്
സെര്‍ബിയ
കാമറൂണ്‍
ഗ്രൂപ്പ് എച്ച്
പോര്‍ച്ചുഗല്‍
ഉറുഗ്വെ
ദക്ഷിണ കൊറിയ
ഘാന
അതിനിടെ ലോകകപ്പ് ഫുട്ബാളിന്റെ ചരിത്രത്തിൽ മറ്റൊരു നാഴികകല്ലും ഖത്തർ കുറിച്ചു. റഫറിമാരുടെ പാനലിൽ മൂന്ന് വനിതകളെ ഉൾപ്പെടുത്തി. ഫ്രാൻസിന്‍റെ സ്റ്റെഫാനി ഫ്രാപ്പാർട്, റുവാണ്ടയുടെ സലിമ മുകൻസാങ്ക, ജപ്പാന്‍റെ യോഷിമി യമാഷിത എന്നിവരാണ് ചരിത്രം കുറിക്കാൻ നിയോഗിക്കപ്പെട്ടവർ. നവംബർ 20 ലേക്ക് ഇനി 67 നാൾ. പിന്നെ ഒരു മാസം ലോകം ഒരു പന്തിന് പിന്നാലെയായിരിക്കും. നിലവിലെ കൊമ്പൻമാർ തന്നെ കിരീടം ഉയർത്തുമോ? അതോ ലോകകപ്പിന് പുതിയൊരു അവകാശി ഉണ്ടാകുമോ? കാത്തിരിക്കാം.