36-മത് നാഷണൽ ഗെയിംസിൽ കിരീടലക്ഷ്യവുമായി ഇറങ്ങിയിരിക്കുകയാണ് കേരള ഫുട്ബോൾ ടീം. ഒക്ടോബർ 2 മുതൽ 11 വരെ അഹമ്മദാബാദിലെ ട്രാൻസ് സ്റ്റേഡിയത്തിലാണ് ഫുട്ബോൾ മത്സരങ്ങൾ അരങ്ങേറുന്നത്. 2018 ലും 2022 ലും സന്തോഷ് ട്രോഫി നേടിയ ആത്മവിശ്വാസത്തോടെയാണ് കേരള ടീം ഇത്തവണ ഇറങ്ങുന്നത്. കഴിഞ്ഞ രണ്ടു തവണ കേരളത്തിന് സന്തോഷ് ട്രോഫി കിരീടംചൂടി കൊടുത്ത ഗോൾ കീപ്പർ മിഥുൻ ഇത്തവണയും ടീമിന് കൂടെ ഉണ്ട്. ചോരാത്ത കൈകളുമായി ഗോൾ വലകൾ കാക്കുന്ന മിഥുനെ കൂടാതെ ഹജ്മലും കേരളത്തിന് വേണ്ടി ഗ്ലൗസ് അണിയും. ഇവരെ കൂടാതെ ബിപിൻ, സഞ്ജു, മനോജ്, ഫസിൻ, ജെറിട്ടോ,ജോൺ പോൾ, നിജോ ഗിൽബർട്ട്, ഗിഫ്റ്റി, സച്ചു സിബി,വിഷ്ണു, അജീഷ്,വിഘ്‌നേഷ് ബുജൈർ, ഋഷി ദത്ത്, ആഷിഖ്, മുഹമ്മദ് പാറക്കോട്ടിൽ എന്നിവരാണ് ഇരുപത് അംഗ ടീമിലെ മറ്റു കളിക്കാർ. 35 ദിവസങ്ങൾക്കുമുമ്പ് പ്രാക്ടീസ് ചെയ്യുവാൻ ഗ്രൗണ്ട് അനുവദിക്കുന്നില്ല എന്ന പരാതിയുമായി കേരള ഫുട്ബോൾ അസോസിയേഷൻ രംഗത്തെത്തിയിരുന്നു. പ്രതിബന്ധങ്ങൾ ഏറെയുണ്ടെങ്കിലും ദേശീയ ഗെയിംസ് കിരീടവുമായി തന്നെ ഇത്തവണ മടങ്ങും എന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ഫുട്ബോൾ ആരാധകർ.