അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ കലാശപ്പോരിനിറങ്ങുമ്പോൾ നീലപ്പടയ്ക്ക് പ്രതീക്ഷകളുണ്ടായിരുന്നു.മൂന്നാം കിരീടമെന്ന സ്വപ്‌നം ഇത്തവണ സാക്ഷാത്കരിക്കാനാകുമെന്ന പ്രത്യാശയും.അപരാജിത കുതിപ്പിൽ സമാനതകളില്ലാതെ കുതിച്ചെത്തിയവർ അവസാന അങ്കത്തിലും അത് തുടരുമെന്നാണ് ഏവരും കരുതിയത്.എന്നാൽ പ്രതീക്ഷകൾ തെറ്റി.സ്വപ്‌നങ്ങൾ ചിന്നിച്ചിതറി.ട്രാവിസ് ഹെഡ് ഓസീസിന്റെ വീരനായകനായി ആറാം കിരീടം നേടിക്കൊടുത്തു.
2003-ന്റെ ആവർത്തനമെന്നപോലെ കാലിടറിയപ്പോൾ അഹമ്മദാബാദിൽ രോഹിത്തും സംഘവും കണ്ണീരോടെ മടങ്ങി.രോഹിത്തും കോലിയും ഷമിയുമെല്ലാം നിരാശയോടെ കളംവിട്ടു.കാത്തിരിപ്പിന് വീണ്ടും നീളമേറുന്നു.അഹമ്മദാബാദിലെ കലാശപ്പോരിൽ ടോസിന്റെ ഭാഗ്യം തുണച്ചത് ഓസീസിനേയായിരുന്നു.കൂടുതൽ ഒന്നും ആലോചിക്കാതെ നായകൻ കമ്മിൻസ് ഫീൽഡിങ് തിരഞ്ഞെടുത്തു.ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആശാവഹമായ തുടക്കമായിരുന്നില്ല.രോഹിത് തകർത്തടിച്ച് സ്‌കോറുയർത്തിയെങ്കിലും വിക്കറ്റുകൾ വീണുകൊണ്ടേയിരുന്നത് തിരിച്ചടിയായി.
ഒടുക്കം കോലിയുടേയും രാഹുലിന്റേയും ഇന്നിങ്‌സുകളാണ് രക്ഷയ്‌ക്കെത്തിയത്.ഇരുവരും അർധസെഞ്ചുറി തികച്ചത് ടീമിന് പ്രതീക്ഷയേകി.എന്നാൽ ഇരുവരും പുറത്തായതോടുകൂടി ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങലേറ്റു.പിന്നാലെ ബാറ്റർമാർ ഒന്നൊന്നായി കൂടാരം കയറിയതോടെ ഇന്ത്യൻ ഇന്നിങ്‌സ് 240-ന് അവസാനിച്ചു.അപരാജിതരായാണ് ഇന്ത്യ ഇക്കുറി സെമിയിലെത്തിയത്.ആദ്യ കളിയിൽ ഓസീസിനെ വീഴ്ത്തിയാണ് തുടങ്ങിയത്.പിന്നാലെ അഫ്ഗാനേയും പാകിസ്താനേയും തകർത്തു.
ആദ്യ അഞ്ച് മത്സരങ്ങളിലും ചേസ് ചെയ്താണ് ഇന്ത്യ മുന്നേറിയത്.പിന്നെ എതിരാളികളെ എറിഞ്ഞിട്ടും.ബാറ്റിങ്ങിലും ബൗളിങ്ങിലും തുടങ്ങി കളിയുടെ സർവ്വ മേഖലകളിലും ആധിപത്യം പുലർത്തിയാണ് മൂന്നാം കിരീടം ലക്ഷ്യം വെച്ചുള്ള ഇന്ത്യയുടെ പോക്ക്.ശ്രീലങ്കയെ 302 റൺസിനും ദക്ഷിണാഫ്രിക്കയെ 243 റൺസിനും കീഴടക്കിയപ്പോൾ ക്രിക്കറ്റ് ലോകം അമ്പരപ്പോടെ നിന്നു.കോലിയും രോഹിത്തുമെല്ലാം അണിനിരന്ന ഈ സംഘം മൂന്നാം ലോകകപ്പ് നേടുമെന്നു തന്നെയാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്.
കലാശപ്പോരിന് ടിക്കറ്റെടുത്ത് മൂന്നാം കിരീടമെന്ന സ്വപ്‌നത്തിന് വീണ്ടും ചിറകുമുളച്ചതാണ്.ആ സ്വപ്‌നം സാക്ഷാത്കരിക്കാനാകുമെന്നാണ് ആരാധകരെല്ലാം കരുതിയത്.എന്നാൽ സെമി കടന്നെത്തിയവർ കലാശപ്പോരിൽ വീണു.ഒരേ മനസ്സോടെ ഒറ്റക്കെട്ടായാണ് ടീം പോരാടിയത്. റെക്കോഡുകൾ തകർത്തെറിഞ്ഞാണ് നീലപ്പടയിലെ പോരാളികൾ മുന്നേറിയതും.പക്ഷേ വിശ്വവിജയമെന്ന മോഹിപ്പിക്കുന്ന നേട്ടം മാത്രം കൈപ്പിടിയിലാക്കാനായില്ല.കണ്ണീരോടെ മടക്കം.വീണ്ടും കാത്തിരിപ്പ്.