ടി20 ലോകകപ്പ് സെമി ഫൈനല്‍ സാധ്യതകള്‍ കൂടുതല്‍ സജീവമാക്കി നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ. അയര്‍ലന്‍ഡിനെ 42 റണ്‍സിന് തോൽപ്പിച്ചതോടെ 5 പോയിന്റുമായി ന്യൂസിലാന്‍ഡിനു പിറകില്‍ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ് ഓസീസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഓസ്‌ട്രേലിയ നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ അർധ സെഞ്ച്വറി മികവിൽ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 179 റണ്‍സെന്ന മികച്ച സ്കോർ പടുത്തുയർത്തി.18.1 ഓവറില്‍ 137 റണ്‍സിനു അയര്‍ലന്‍ഡ് ഓള്‍ഔട്ടായി. 44 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഫിഞ്ചിന്റെ ഇന്നിങ്‌സ്. തുടക്കത്തിൽ മെല്ലെപ്പോയ ഓസീസ് അവസാന 10 ഓവറില്‍ ആഞ്ഞടിക്കുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍ പെട്ടെന്ന് മടങ്ങിയെങ്കിലും 35 റൺസെടുത്ത മാര്‍ക്കസ് സ്റ്റോയ്‌നിസും 28 റൺസുമായി മിച്ചെല്‍ മാര്‍ഷും ഫിഞ്ചിന് പിന്തുണ നൽകി. ഫിഞ്ച് രണ്ടാം വിക്കറ്റില്‍ മാര്‍ഷിനൊപ്പം 52 റണ്‍സും നാലാം വിക്കറ്റില്‍ സ്‌റ്റോയ്‌നിസിനൊപ്പം 70 റണ്‍സും കൂട്ടിച്ചേര്‍ത്തു. മറുപടി ബാറ്റിംഗിൽ നാലോവറില്‍ തന്നെ അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ ഐറിഷ് പട തുടക്കത്തിലെ വിജയം കൈവിട്ടു. എന്നാല്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ ലോര്‍ക്കന്‍ ടക്കറുടെ മിന്നൽ പ്രകടനം ഓസീസിന്റെ വിജയം വൈകിപ്പിച്ചു. വെറും 48 ബോളിലാണ് ഒമ്പതു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം ടക്കര്‍ 71 റണ്‍സ് അടിച്ചെടുത്തത്. ഓസീസിനായി പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്‌സ്വെല്‍, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.