കോഴിക്കോട് : സന്തോഷ് ട്രോഫി ഫുട്ബോളിൽ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് തകർപ്പൻ തുടക്കം. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ കേരളം എതിരില്ലാത്ത ഏഴുഗോളിന് രാജസ്ഥാനെ തകർത്തു. ആക്രമണഫുട്ബോൾ അഴിച്ചുവിട്ട കേരളത്തിനായി വിഘ്‌നേഷും നരേഷും റിസ്വാനും ഇരട്ടഗോൾ നേടിയപ്പോൾ നിജോ ഗിൽബർട്ടും ടീമിനായി വലകുലുക്കി.
ക്രിസ്മസ് കഴിഞ്ഞ ദിനത്തിൽ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ ആകാശത്ത് ഇന്നലെ ഏഴ് നക്ഷത്രങ്ങൾ വിരിഞ്ഞു. രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളിന് തോൽപിച്ച് എഴുപത്തിയാറാമത് സന്തോഷ് ട്രോഫി ടൂർണമെന്റിലെ ഗ്രൂപ്പ് മത്സരങ്ങൾക്ക് കേരളം സ്വപ്ന തുടക്കമിട്ടു. സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യപകുതിയിൽ തന്നെ അഞ്ച് ഗോളിന്റ ലീഡെടുത്ത കേരളത്തിന് അനായാസവും സമ്പൂർണ മേധാവിത്വവും നൽകുന്നതായി വിജയം. ശക്തരായ മിസോറാമും ബിഹാറും ആന്ധ്രാപ്രദേശും ജമ്മു കശ്മീരുമായുള്ള ഗ്രൂപ്പിൽ നിന്ന് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാൻ കേരളത്തിന് ഈ വിജയം ആത്മവിശ്വാസമാകും.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെ കനത്ത ചൂടിൽ മത്സരം കാണാനെത്തിയ ആരാധകർക്ക് ആശ്വാസമഴ പോലെയാണ് കേരളത്തിന്റെ ഏഴ് ഗോളുകൾ പെയ്തിറങ്ങിയത്. ആദ്യപകുതിയിൽ അഞ്ച് ഗോളടിച്ച് രാജസ്ഥാനെ ഞെട്ടിച്ച കേരളം രണ്ടാംപകുതിയിൽ രണ്ടെണ്ണം കൂടി വലയിലെത്തിച്ച് ആഘോഷം പൂർത്തിയാക്കുകയായിരുന്നു. വിഘ്‌നേഷ്, നരേഷ്, റിസ്വാൻ അലി എന്നിവർ ഇരട്ട ഗോൾ നേടി. നിജോ ഗിൽബർട്ടാണ് കേരളത്തിന്റെ ആദ്യ ഗോൾ നേടിയത്. വ്യാഴാഴ്ച ബിഹാറാണ് രണ്ടാം മത്സരത്തിൽ കേരളത്തിന്റെ എതിരാളികൾ. സന്തോഷ് ട്രോഫിയിൽ നിലവിലെ ചാമ്പ്യൻമാർ കൂടിയാണ് കേരളം