പ്രഥമ ട്വന്റി 20 ലോകകപ്പിൽ പതിനൊന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതായിരുന്നു സ്കോട്ലന്റിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം. എന്നാൽ പത്ത് വർഷത്തിന് ശേഷം ക്രിക്കറ്റ് ലോകത്തെ അവർ ഞെട്ടിച്ചു. 2018 ൽ ഇംഗ്ലണ്ട് ടീമിനെ അട്ടിമറിച്ചുകൊണ്ടായിരുന്നു അവരുടെ രണ്ടാം വരവ്. റൺ മഴ പെയ്ത മത്സരത്തിൽ 50 ഓവറിൽ വെറും 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് സ്കോട്ലന്റ് 371 റൺസ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിൽ 6 റൺസിനിപ്പുറം ഇംഗ്ലണ്ട് വീണു. ഒരേയൊരു മത്സരം മാത്രമുള്ള പരമ്പരയ്ക്കായി സ്കോട്ലന്റിൽ ചെന്ന ഇംഗ്ലണ്ടിന് അവരുടെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും വലിയ നാണക്കേടായി മാറുകയായിരുന്നു ആ തോൽവി. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായി റാങ്കിംഗിൽ ആദ്യ പത്തിൽ ഇല്ലാത്ത ടീം ഒന്നാം സ്ഥാനക്കാരെ അട്ടിമറിച്ചു എന്ന റെക്കോർഡും സ്കോട്ലന്റ് സ്വന്തമാക്കി. ബാറ്റിംഗിലും ബോളിംഗിലും ഒരു പോലെ മികവ് കാട്ടാൻ സാധിക്കുന്നു എന്നതാണ് അവരുടെ ശക്തി. ഇനി സ്കോട്ലന്റിന്റെ ലോകകപ്പ് സ്ക്വാഡ് നോക്കാം.
റിച്ചാർഡ് ബെറിംഗ്ടൺ, ജോർജ്ജ് മുൻസി, മൈക്കൽ ലീസ്ക്, ബ്രാഡ്ലി വീൽ, ക്രിസ് സോൾ, ക്രിസ് ഗ്രീവ്സ്, സഫിയാൻ ഷരീഫ്, ജോഷ് ഡേവി, മാത്യു ക്രോസ്, കാലം മക്ലിയോഡ്, ഹംസ താഹിർ, മാർക് വാട്ട്, ബ്രണ്ടൻ മക്മല്ലൻ, മൈക്കൽ ജോൺസ്, ക്രെയ്ഗ് വാലസ്.
യോഗ്യതാ മത്സരത്തിൽ ബംഗ്ലദേശിനെതിരെ മിന്നും ജയം സ്വന്തമാക്കിയാണ് സ്കോട്ലന്റ് ലോകകപ്പിന് സീറ്റ് ഉറപ്പിച്ചത്. ഒക്ടോബർ 17 ന് വെസ്റ്റ് ഇൻഡീസിനെതിരെയാണ് സ്കോട്ട്ലന്റിന്റെ ലോകകപ്പിലെ ആദ്യ മത്സരം. ട്വന്റി 20 റാങ്കിംഗിൽ പതിനഞ്ചാം റാങ്കിലാണ് സ്കോട്ട്ലന്റ്. അതൊന്നും പക്ഷേ അവരുടെ ആത്മവിശ്വാസത്തെ കുറയ്ക്കുന്നില്ല. ചില കളികൾ കാണാനും ചിലത് കാണിച്ചുകൊടുക്കാനും എന്ന മട്ടിലാണ് സ്കോട്ടിഷ് പട ഓസ്ട്രേലിയയിലേക്ക് വണ്ടി കയറുന്നത്.