വനിതാ ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലിൽ ശ്രീലങ്കയെ 8 വിക്കറ്റിന് തകർത്താണ് പത്തരമാറ്റ് വിജയം ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. ഏഴാം തവണയാണ് ഇന്ത്യൻ വനിതാ ടീം ഏഷ്യാ കപ്പ് സ്വന്തമാക്കുന്നത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയുടെ പ്രകടനം തീർത്തും നിരാശപ്പെടുത്തുന്നതായിരുന്നു. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 65 റൺസ് മാത്രമാണ് അവർക്ക് നേടാനായത്. 18 റൺസെടുത്ത ഇനോക രണവീരയാണ് അവരുടെ ടോപ് സ്കോറർ. ഇനോകയ്ക്കും 13 റൺസെടുത്ത ഓഷധി രണസിംഹയ്ക്കുമൊഴികെയുള്ള ലങ്കൻ ബാറ്റർമാരെല്ലാം രണ്ടക്കം കാണാതെ പുറത്തായി. 3 വിക്കറ്റ് എടുത്ത രേണുക സിംഗാണ് ഇന്ത്യൻ ബോളർമാരിൽ തിളങ്ങിയത്. രാജേശ്വരി ഗെയ്ക്വാദും സ്നേഹ് റാണയും 2 വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ഷഫാലി വർമയെയും ജമീമ റോഡ്രിഗസിനെയും പെട്ടെന്ന് നഷ്ടമായെങ്കിലും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും അർധ സെഞ്ച്വറി നേടിയ സ്മൃതി മന്ദാനയും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. 69 പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ഇന്ത്യയുടെ ജയം. രേണുക സിംഗാണ് മാൻ ഓഫ് ദ മാച്ച്. ദീപ്തി ശർമ പ്ലയർ ഓഫ് ദ ടൂർണമെന്റ് ആയി.