വനിതാ ഏഷ്യാകപ്പ് ട്വന്റി 20 യിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയെ 42 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. 23 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് ഓപ്പണർമാരെ നഷ്ടമായി. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 150 റൺസ് എടുത്തു. 53 പന്തിൽ 76 റൺസെടുത്ത ജെമീമ റോഡ്രിഗസിന്റെ ബാറ്റിംഗ് മികവാണ് ഭേദപ്പെട്ട സ്കോർ കണ്ടെത്താൻ ഇന്ത്യയ്ക്ക് സഹായകമായത്. 11 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് ജമീമയുടെ ഇന്നിംഗ്സ്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 33 റൺസെടുത്ത് മികച്ച പിന്തുണ നൽകി. 4 ഓവറിൽ 32 റൺസിന് 3 വിക്കറ്റ് എടുത്ത ഓഷധി രണസിംഗെ മാത്രമാണ് ശ്രീലങ്കയ്ക്ക് വേണ്ടി തിളങ്ങിയത്.
മറുപടി ബാറ്റിംഗിൽ 18.2 ഓവറിൽ 109 റൺസിന് ശ്രീലങ്ക പുറത്തായി. 30 റൺസെടുത്ത ഹസിനി പെരേരയും 26 റൺസെടുത്ത ഹർഷിത സമരവിക്രമയും മാത്രമാണ് അൽപ്പമെങ്കിലും പിടിച്ച് നിന്നത്. ശ്രീലങ്കയുടെ എട്ട് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. 2.2 ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തിയ ദയാലൻ ഹേമലതയാണ് ശ്രീലങ്കയെ തകർത്തത്. ദീപ്തി ശർമയും പൂജാ വസ്ത്രാകറും 2 വിക്കറ്റ് വീതം വീഴ്ത്തി. വിജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയിൽ രണ്ടാംസ്ഥാനത്തെത്തി. ഈ മാസം മൂന്നിന് മലേഷ്യയുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം.