ട്വന്റി 20 ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ വാക്പോരിന് തുടക്കമിട്ടിരിക്കുകയാണ് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ലോകത്തിലെ ഏറ്റവും മികച്ച പേസ് നിര പാകിസ്ഥാന്റേതാണെന്നാണ് ബാബർ അസമിന്റെ അഭിപ്രായം. അതുകൊണ്ട് തന്നെ തങ്ങളോട് ഏറ്റുമുട്ടാൻ വരുന്നവർ ഒന്ന് കരുതിയിരിക്കണമെന്ന് ബാബർ മുന്നറിയിപ്പ് നൽകുന്നു. കാൽമുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന പേസർ ഷഹീൻ അഫ്രീദി ടീമിലേക്ക് തിരികെയെത്തിയതായും സന്നാഹ മത്സരത്തിൽ കളിക്കുമെന്നും ബാബർ കൂട്ടിച്ചേർത്തു.
ഈ മാസം 23 ന് ഇന്ത്യയുമായിട്ടാണ് പാകിസ്ഥാന്റെ ലോകകപ്പിലെ ആദ്യ മത്സരം. അതുകൊണ്ട് തന്നെ ഈ മുന്നറിയിപ്പ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ ഉദ്ദേശിച്ചാണെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്ന് കഴിഞ്ഞു. ബാബറിന്റെ പ്രസ്താവനയോട് നിലവിൽ മറ്റ് താരങ്ങളോ ടീമുകളോ പ്രതികരിച്ചിട്ടില്ല. സുപ്രധാന ടൂർണമെന്റ് തുടങ്ങുമ്പോൾ ഇത്തരത്തിൽ വെല്ലുവിളികൾ നടത്തുന്നതും അവസാനം ടീം ഒന്നാകെ നാണക്കേടിലാവുകയും ചെയ്യുന്നത് പാകിസ്ഥാൻ ടീമിന്റെ പതിവാണ്. ഇത്തവണയും ചരിത്രം ആവർത്തിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് കായികലോകം.