ട്വന്റി20 ലോകകപ്പിലേക്ക് മിക്ക ടീമുകളും പുതിയ ജഴ്സി പുറത്തിറക്കിയിട്ടുണ്ട്. സ്ഥിരം നിറമായ കടുംനീല മാറ്റി, ഇളം നീലയെ കൂട്ടുപിടിച്ചിരിക്കുകയാണ് ഇന്ത്യ. എങ്കിലും കടുംനീലയുടെ ചെറിയ ഷേഡ് നൽകിയിട്ടുമുണ്ട്. ഏത് പുതിയ ജഴ്സി ഇറക്കിയാലും ഒന്നോ രണ്ടോ വരകൾക്കപ്പുറം വ്യത്യാസം ഒന്നുമില്ലെന്ന ആരോപണത്തിന് മറുപടി കൂടിയാണ് ഇന്ത്യയുടെ പുതിയ ജഴ്സി. പൂർണമായും കറുപ്പ് നിറത്തിൽ നിന്ന് മാറി പകുതി ചാര നിറവും പകുതി കറുപ്പും ചേർന്നതാണ് ന്യൂസിലന്റ് ജഴ്സി. 90 കളിൽ ഉപയോഗിച്ചിരുന്ന തരത്തിലുള്ള ജഴ്സി കിവികൾക്ക് വിന്റേജ് ലുക് നൽകുന്നു. ഏറ്റവും സ്റ്റൈലിഷ് ആയ ജഴ്സി പുറത്തിറക്കുന്നതിൽ പേരുകേട്ട ഇംഗ്ലണ്ട് ടീം കളിക്കാരുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ജഴ്സി ഡിസൈൻ ചെയ്തത്. കോളറിലും കൈയിലും ചെറിയ നീല വരകൾ നൽകിയതൊഴിച്ചാൽ പൂർണമായും ചുവന്ന കളറിലാണ് ഷർട്ട്. പാന്റ് നീലയും.
രാജ്യത്തെ ആദിമ മനുഷ്യർക്ക് ആദരമർപ്പിക്കുന്ന ഡിസൈനാണ് ഓസ്ട്രേലിയൻ ജഴ്സിയുടേത്. നടുവിൽ മഞ്ഞയും പച്ചയും കലർന്ന നിറവും കൈകളിലും കോളറിലും കറുപ്പ് നിറവും നൽകിയിരിക്കുന്നു. പാന്റും തൊപ്പിയും പൂർണമായും കറുപ്പ്. പച്ചയുടെ രണ്ട് ഷേഡുകൾ ഇടകലർന്ന ഡിസൈനിലാണ് പാകിസ്ഥാൻ ജഴ്സി. ഔദ്യോഗികമായി പുറത്തിറക്കും മുമ്പേ ക്യാപ്റ്റൻ ബാബർ അസം പുതിയ ജഴ്സി ധരിച്ച് നിൽക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത് വിവാദത്തിന് വഴിവച്ചിരുന്നു. ജഴ്സി ഡിസൈൻ തണ്ണിമത്തന്റേതു പോലെയാണെന്ന് പറഞ്ഞ് ട്രോളൻമാരും രംഗത്തെത്തിയതോടെ പാക് ജഴ്സി ചർച്ചാ വിഷയമായി. മജന്തയും കടുംനീലയും ചേർന്നതാണ് യുഎഇ ജഴ്സി. സമീപകാലത്തെ കാലാവസ്ഥാ വ്യതിയാനങ്ങളിൽ നിന്ന് ആശയം ഉൾക്കൊണ്ട് രണ്ട് തരം ജഴ്സിയാണ് ശ്രീലങ്ക പുറത്തിറക്കിയിരിക്കുന്നത്. കടും നീലയ്ക്കൊപ്പം മുൻ വശത്ത് കൂടുതൽ മഞ്ഞ നിറം നൽകിയതും. നിലവിൽ ഉള്ള ജഴ്സിയിൽ കാര്യമായ മാറ്റം വരുത്താതെ മറ്റൊന്നും. സ്ഥിരം നിറമായ മങ്ങിയ കടും പച്ച വിട്ട് കൂടുതൽ തിളക്കമുള്ള പച്ചയിലേക്ക് മാറിയിരിക്കുകയാണ് ബംഗ്ലദേശ്. ഇരുവശങ്ങളിലുമായി ചുവന്ന നിറവും നൽകിയിരിക്കുന്നു.
2019 ഏകദിന ലോകകപ്പിൽ നീല നിറം ഉപയോഗിക്കുന്ന ടീമുകൾക്ക് ഹോം, എവേ ജഴ്സികൾ ഉണ്ടായിരുന്നു. ആതിഥേയരായ ഇംഗ്ലണ്ടിന്റെ ജഴ്സി നീലയായിരുന്നതിനാൽ അവരുമായി മത്സരിച്ചപ്പോൾ മറ്റുള്ളവർ എവേ ജഴ്സിയാണ് ഉപയോഗിച്ചിരുന്നത്. ഇത്തവണ ആതിഥേയരായ ഓസ്ട്രേലിയയുടെ മഞ്ഞ ജഴ്സി മറ്റ് ടീമുകൾക്ക് ഇല്ലാത്തതിനാൽ ഒരു ജഴ്സി കിറ്റ് മാത്രമാണ് മിക്ക ടീമുകളും പുറത്തിറക്കിയിട്ടുള്ളത്.