സ്പാനിഷ് ലീഗ് 2022-23 സീസണിലെ ആദ്യ എൽ ക്ലാസികോ ഇന്ന്. ഇന്ത്യൻ സമയം വൈകിട്ട് 7.45 ന് സാന്തിയാഗോ ബർണബ്യൂ സ്റ്റേഡിയത്തിൽ ബദ്ധവൈരികളായ റയൽ മാഡ്രിഡും ബാഴ്സലോണയും ഏറ്റുമുട്ടും. എട്ട് കളികളിൽ ഏഴ് ജയവും ഒരു സമനിലയുമായി ലാലിഗയിൽ ഒപ്പത്തിനൊപ്പമാണ് റയലും ബാഴ്സയും. എൽ ക്ലാസികോയിൽ വിജയിക്കുന്നവർക്ക് ലീഗിൽ ഒന്നാമതെത്താൻ കഴിയും.
റോബർട്ട് ലെവൻഡോവ്സ്‌കി ഉസ്മാൻ ഡെംബേലെ, റാഫീന്യ, അൻസു ഫാറ്റി തുടങ്ങിയവരിലാണ് ബാഴ്സലോണയുടെ പ്രതീക്ഷ. കരീം ബെൻസേമ, റോഡ്രിഗോ, വിനീഷ്യസ് ജൂനിയര്‍, ലൂക്കാ മോഡ്രിച്ച് എന്നിവരാണ് റയൽ നിരയിലെ പ്രമുഖർ. ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാനോട് 3-3 ന് സമനില വഴങ്ങിയ ശേഷമാണ് ബാഴസ എൽ ക്ലാസികോയ്ക്ക് തയ്യാറെടുക്കുന്നത്. കഴിഞ്ഞ എൽ ക്ലാസികോയിൽ ബാഴ്സലോണ ആയിരുന്നു വിജയികൾ. 4-0 ത്തിനായിരുന്നു അവരുടെ വിജയം. ഇന്ന് സ്വന്തം തട്ടകത്തിൽ ആ റെക്കോർഡ് തിരുത്തുകയാവും റയലിന്റെ ലക്ഷ്യം. ചരിത്രത്തിലെ 250 ആം എൽ ക്ലാസികോ ആണ് ഇന്നത്തേത്.