ഖത്തർ ലോകകപ്പിനുള്ള ബ്രസീൽ സ്ക്വാഡ് പ്രഖ്യാപിച്ചു. 26 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നെയ്മര്‍, വിനീഷ്യസ്, തിയാഗോ സില്‍വ, കാസമിറോ, ഡാനി ആല്‍വസ് തുടങ്ങിയ പ്രമുഖരെല്ലാം ഇടംപിടിച്ച ടീമിൽ ഫിർമിനോയ്ക്കും കുട്ടീഞ്ഞോയ്ക്കും സ്ഥാനം പിടിക്കാൻ ആയില്ല. ആറ് മധ്യനിര താരങ്ങളും ഒന്‍പത് മുന്നേറ്റ നിര താരങ്ങളും സ്ക്വാഡിലുണ്ട്. 16 പേര്‍ക്ക് ഇത് ആദ്യ ലോകകപ്പാണ്. 39 കാരനായ ഡാനി ആല്‍വേസാണ് ടീമിലെ ഏറ്റവും പ്രായം കൂടിയ താരം. പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാർ അണിനിരക്കുന്ന ബ്രസീൽ സ്‌ക്വാഡിൽ റയൽ മാഡ്രിഡ്, ചെൽസി, പിഎസ്‌ജി, യുവന്റസ് തുടങ്ങിയ ക്ലബുകളുടെ മികച്ച താരങ്ങൾ അണിനിരക്കുന്നു. മുന്നേറ്റ നിരയിൽ നെയ്മര്‍, വിനീഷ്യസ് ജൂനിയര്‍, ഗബ്രിയേല്‍ ജെസ്യൂസ്, ആന്റണി, റാഫീഞ്ഞ, റിച്ചാര്‍ലിസണ്‍, റോഡ്രിഗോ, പെഡ്രോ എന്നിവരുണ്ട്. കാസമിറോ, ഫാബീഞ്ഞോ, ബ്രൂണോ ഗ്വിമാറസ്, ഫ്രെഡ്, ലൂക്കാസ്. പക്വേറ്റ, എവര്‍ട്ടന്‍ റിബെയ്‌റോ എന്നിവരടങ്ങുന്നതാണ് മധ്യനിര. പ്രതിരോധം കാക്കാൻ ഡാനിലോ, ഡാനി ആല്‍വസ്, അലക്‌സ് സാന്ദ്രോ, അലക്‌സ് ടെല്ലസ്, തിയാഗോ സില്‍വ, മാര്‍ക്വീനോസ്, ഏദര്‍ മിലിറ്റാവോ, ബ്രമര്‍ എന്നിവർ. ഗോള്‍ കീപ്പര്‍മാരായി അലിസണ്‍, എഡേഴ്‌സണ്‍, വെവേര്‍ട്ടണ്‍. യോഗ്യതാ മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ബ്രസീൽ ലോകകപ്പിനെത്തുന്നത്. യോഗ്യത നേടിയ ആദ്യ തെക്കേ അമേരിക്കൻ രാജ്യവും ബ്രസീലായിരുന്നു. 2002 ലായിരുന്നു ബ്രസീലിന്റെ അവസാന ലോകകപ്പ് നേട്ടം.