ദോഹ: ലോകകപ്പ് ഫുട്ബോളിൽ പ്രീ ക്വാട്ടറിൽ സ്ഥാനം ഉറപ്പിച്ച് ബ്രസീൽ. സ്വിറ്റ്സർലന്റിനെതിരായ വിജയത്തോടെയാണ് ബ്രസീലിന് പ്രീ ക്വാർട്ടർ ടിക്കറ്റ് ലഭിച്ചത്.
സൂപ്പർ താരം നെയ്മർ ഇല്ലാതെ ഇറങ്ങിയ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീൽ ജയിച്ചത്. മിഡ്ഫീൽഡർ കാസെമിറോയാണ് ബ്രസീലിനായി ഗോൾ നേടിയത്. കാര്യമായ മുന്നേറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് മത്സരത്തിന്റെ ആദ്യ പകുതി കടന്ന് പോയത്. സ്വിറ്റ്സർലന്റ് പ്രതിരോധിച്ച് കളിച്ചപ്പോൾ ബ്രസീലിന്റെ ഗോളടിക്കാനുള്ള ശ്രമങ്ങൾ പാഴായി. വിനീഷ്യസും റാഫീഞ്ഞ്യോയും ചില ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും ഗോളായില്ല.
രണ്ടാം പകുതിയിൽ രണ്ട് മാറ്റങ്ങളുമായാണ് ബ്രസീൽ കളിച്ചത്. പക്വെറ്റയ്ക്ക് പകരം റോഡ്രിഗോയും ഫ്രെഡിന് പകരം ബ്രൂണോയും ഇറങ്ങിയതോടെ ബ്രസീൽ കൂടുതൽ ആക്രമിച്ച് കളിച്ചു. 63 ആം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ ഗോൾ നേടിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചതോടെ ബ്രസീൽ ക്യാംപ് നിരാശയിലായി. 83 ആം മിനിറ്റിൽ ബ്രസീൽ കാത്തിരുന്ന ഗോൾ എത്തി. വിനീഷ്യസിന്റെ പാസ് റോഡ്രിഗോ കാസമിറോയ്ക്ക് നൽകി. അവസരം മുതലെടുത്ത കാസമിറോയുടെ ഷോട്ട് വലയിലേക്ക്. നെയ്മർക്ക് പകരം ഫ്രെഡും ഡാനിലോയ്ക്ക് പകരം എഡർ മിലിറ്റാവോയും ആണ് ബ്രസീലിനായി അന്തിമ ഇലവനിൽ സ്ഥാനം പിടിച്ചത്.