ട്വന്റി 20 ലോകകപ്പിൽ പാകിസ്താന്‍ നായകൻ ബാബര്‍ അസമിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. ഇതോടെ ബാബറിനെ വിമര്‍ശിച്ച് ഇന്ത്യൻ മുൻ താരം ഗൗതം ഗംഭീര്‍ രംഗത്തെത്തി. ബാബറിന് സ്വന്തം കാര്യം മാത്രമേ ചിന്തയുള്ളൂ എന്നായിരുന്നു ഗംഭീറിന്റെ വിമർശനം. ഫഖര്‍ സമാനെ ഓപ്പണിങ്ങിലിറക്കി ബാബര്‍ പിന്നോട്ടിറങ്ങാന്‍ തയ്യാറാവണം. അതിന് തയ്യാറാവാത്തത് ബാബർ സ്വാര്‍ത്ഥനായ നായകനായതിനാലാണ്. ഒരു നല്ല നായകനെന്ന നിലയില്‍ ആദ്യം ടീമിനെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്നും ഗംഭീര്‍ പറഞ്ഞു. ഗംഭീറിന് മറുപടിയുമായി പാക് മുൻ താരം ഷാഹിദ് അഫ്രീദിയും എത്തിയതോടെ വാക് പോരാട്ടം ചൂടുപിടിച്ചിരിക്കുകയാണ്. വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അധികാരമുണ്ട്. എന്നാല്‍ ഉപയോഗിക്കുന്ന വാക്കുകള്‍ സൂക്ഷിക്കണമെന്നായിരുന്നു അഫ്രീദിയുടെ മറുപടി. ബാബർ നിരവധി മത്സരങ്ങൾ ജയിപ്പിച്ചിട്ടുണ്ടെന്നും സ്ഥിരതയോടെ റണ്‍സ് നേടുന്ന താരങ്ങളിലൊരാളാണെന്നും അഫ്രീദി പറഞ്ഞു. ടി20 ഫോര്‍മാറ്റില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കാനും അഫ്രീദി മറന്നില്ല. ഇന്ത്യയോടും സിംബാബ് വെയോടും തോറ്റ പാകിസ്താൻ സെമി കളിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇന്ത്യക്കെതിരായ മത്സരത്തിലടക്കം പാക് നായകന്‍ ബാബര്‍ അസമിന്റെ പല തീരുമാനങ്ങളും മോശമായിരുന്നു. ഓപ്പണർമാരായ ബാബറും റിസ്വാനും ഫോമിലേക്കെത്തേണ്ടത് പാകിസ്താന് സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ അനിവാര്യമാണ്.