ടി20 ലോകകപ്പ് വിജയത്തോടെ ഇംഗ്ലീഷ് താരം ബെന്‍ സ്‌റ്റോക്‌സിന് അഭിനന്ദന പ്രവാഹം. 49 പന്തില്‍ 52 റണ്‍സുമായി സ്റ്റോക്സ് പുറത്താവാതെ നിന്നതാണ് ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത്. മത്സര ശേഷം സ്റ്റോക്സ് തന്റെ സഹതാരങ്ങൾക്കാണ് വിജയത്തിന്റെ ക്രെഡിറ്റ് നൽകിയത്. ആദിൽ റഷീദും സാം കറനുമാണ് ഫൈനലിലെ വിജയത്തിന് കാരണക്കാരെന്നാണ് സ്റ്റോക്സ് പറഞ്ഞത്. ഫൈനലുകളില്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ അതിന് മുമ്പുള്ള കഠിനാധ്വാനത്തെ കുറിച്ച് ആരും ഓര്‍ക്കാറില്ല. ആദില്‍ റഷീദും സാം കറനും പാകിസ്ഥാനെ എറിഞ്ഞൊതുക്കിയതാണ് വിജയത്തിന് അടിത്തറയായത്. കളിക്കാന്‍ അല്‍പം ബുദ്ധിമുട്ടുള്ള വിക്കറ്റായിരുന്നു മെല്‍ബണിലേതെന്നും സ്റ്റോക്‌സ് പറഞ്ഞു. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ അയര്‍ലന്‍ഡിനോടേറ്റ തോല്‍വിയാണ് ഞങ്ങള്‍ക്ക് തിരിച്ചറിവ് നല്‍കിയത്. മികച്ച ടീമുകള്‍ തോല്‍വിയില്‍ നിന്ന് പഠിക്കും. ലോകകപ്പുകളില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നുവെന്നും സ്റ്റോക്സ് മത്സരശേഷം പറഞ്ഞു. ഫൈനലില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 19 ഓവറില്‍ ലക്ഷ്യം മറികടന്നു. ഇംഗ്ലണ്ടിന്റെ രണ്ടാം ടി20 ലോകകപ്പ് കിരീടമാണിത്.