ഫുട്ബോൾ ലോകകപ്പ് ബ്രസീൽ സ്വന്തമാക്കുമെന്ന് പ്രവചനം. പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ലോകകപ്പ് ബ്രസീൽ ഉയർത്തുമെന്ന് പ്രവചിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ സർവേ അടിസ്ഥാനമാക്കിയാണ് ലോകകപ്പ് ബ്രസീലിനായിരിക്കുമെന്ന് റോയിട്ടേഴ്സ് പറയുന്നത്. 2010 ലോകകപ്പ് സ്പെയ്ൻ നേടുമെന്ന് റോയിട്ടേഴ്സ് കൃത്യമായി പ്രവചിച്ചിരുന്നു. സർവ്വേയിൽ പങ്കെടുത്ത നാല്പത്തിയാറു ശതമാനം പേരും ബ്രസീലിനെ പിന്തുണച്ചപ്പോൾ അർജന്റീനക്ക് പതിനഞ്ചു ശതമാനവും ഫ്രാൻസിന് പതിനാല് ശതമാനവും പിന്തുണ ലഭിച്ചു. ബ്രസീൽ താരങ്ങൾ മികച്ച ഫോമിലാണെന്നതാണ് അവരുടെ കിരീട സാധ്യത വർധിപ്പിക്കുന്നത്. പ്രീമിയർ ലീഗിൽ കളിക്കുന്ന എല്ലാ ബ്രസീൽ താരങ്ങളും മികച്ച ഫോമിലാണ്. ലോകകപ്പിന് കരുത്തുറ്റ സ്‌ക്വാഡിനെയാണ് ബ്രസീൽ പ്രഖ്യാപിച്ചിരിക്കുന്നത്. നെയ്‌മർ, വിനീഷ്യസ്, റോഡ്രിഗോ, മാർട്ടിനെല്ലി, റാഫിന്യ എന്നീ താരങ്ങളടങ്ങിയ മുന്നേറ്റനിരയും അലിസൺ, എഡേഴ്‌സൺ തുടങ്ങിയ വമ്പൻ ഗോൾകീപ്പർമാരും തിയാഗോ സിൽവ, മാർക്വിന്യോസ്, കസമീറോ തുടങ്ങിയ താരങ്ങളും ബ്രസീലിന്റെ സാധ്യത വർധിപ്പിക്കുന്നു. യോഗ്യത മത്സരങ്ങളിൽ ഒന്നിൽ പോലും തോൽക്കാതെയാണ് ടീം ഖത്തറിലെത്തിയിരിക്കുന്നത്. തങ്ങളുടെ ആറാമത്തെ ലോകകിരീടം നേടുകയാണ് ബ്രസീലിന്റെ ലക്ഷ്യം.