ടി20 ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ടതിന്റെ കാരണം വ്യക്തമാക്കി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. മത്സര ശേഷം സംസാരിക്കുമ്പോഴാണ് പാക് ക്യാപ്റ്റന്‍ തങ്ങൾക്ക് പറ്റിയ പിഴവുകൾ ചൂണ്ടിക്കാട്ടിയത്. ആദ്യം ബാറ്റു ചെയ്തപ്പോള്‍ 20 റണ്‍സ് കുറഞ്ഞുപോയതും ബൗളിങ്ങില്‍ പേസര്‍ ഷഹീന്‍ അഫ്രീദി പരിക്കുമായി പുറത്തിരുന്നതുമാണ് തോല്‍വിക്ക് പ്രധാന കാരണമെന്നാണ് ക്യാപ്റ്റന്‍ ബാബര്‍ അസം പറയുന്നത്. ലോകത്തെ ഏറ്റവും മികച്ച് പേസ് ബൗളിംഗ് ആക്രമണമാണ് പാകിസ്ഥാന്റേതെന്നും ബാബര്‍ പറഞ്ഞു. സമ്മര്‍ദമില്ലാതെ സാധാരണ പോലെ കളിക്കാനാണ് സഹതാരങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍, ബാറ്റിങ്ങില്‍ 20 റണ്‍സ് കുറവുണ്ടായി. പന്തുകൊണ്ട് അവര്‍ നന്നായി പൊരുതി. ലോകത്തെ ഏറ്റവും മികച്ച ആക്രമണനിരയാണ് ഞങ്ങളുടെ ബൗളിങ്. ഷഹീൻ അഫ്രീദിക്ക് പരിക്ക് പറ്റിയതും ഞങ്ങള്‍ക്ക് വിനയായി എന്നും ബാബര്‍ പറഞ്ഞു. 13 ആം ഓവറില്‍ ഹാരി ബ്രൂകിന്റെ ക്യാച്ച് എടുക്കുന്നതിനിടെയാണ് ഷഹീന്‍ അഫ്രീദിക്ക് പരിക്കേറ്റത്. 16 ആം ഓവറിൽ പന്തെറിയാന്‍ എത്തിയെങ്കിലും ഒരു പന്ത് മാത്രമാണ് ഷഹീന് എറിയാനായത്. ഇഫ്തിക്കർ അഹമ്മദാണ് ഷഹീന്റെ ഓവർ പൂർത്തിയാക്കിയത്. ഈ ഓവറിൽ 13 റൺസാണ് ഇംഗ്ലണ്ട് നേടിയത്. മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 19 ഓവറില്‍ ബെന്‍ സ്റ്റോക്ക്സിന്റെ അര്‍ദ്ധസെഞ്ച്വറിയുടെ ബലത്തിൽ വിജയം കണ്ടെത്തി.