ട്വന്റി 20 ലോകകപ്പിൽ നെതർലൻഡ്സിന് ആദ്യ ജയം. സിംബാബ്‍വെയെ 5 വിക്കറ്റിനാണ് നെതർലൻഡ്സ് തോൽപ്പിച്ചത്. 12 പന്ത് ബാക്കി നിൽക്കെയായിരുന്നു നെതർലൻഡ്സിന്റെ ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സിംബാബ്‍വെയ്ക്ക് അവസരം മുതലാക്കാനായില്ല. 19.2 ഓവറിൽ 117 റൺസിന് അവർ ഓൾ ഔട്ടായി. 40 റൺസെടുത്ത സിക്കന്ദർ റാസയും 28 റൺസെടുത്ത ഷോൺ വില്യംസും മാത്രമാണ് അൽപ്പമെങ്കിലും പൊരുതിയത്. 8 ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. മറുപടി ബാറ്റിംഗിൽ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി നെതർലൻഡ്സ് ലക്ഷ്യം കണ്ടു. 52 റൺസെടുത്ത മാർക് ഒദൗദും 32 റൺസെടുത്ത ടോം കൂപ്പറുമാണ് നെതർലൻഡ്സിന് വിജയം സമ്മാനിച്ചത്. അവസാന ഓവറുകളിൽ സിംബാബ്‍വെ പൊരുതിയെങ്കിലും വൈകിപ്പോയിരുന്നു. അവരുടെ ഫീൽഡിംഗിലെ പിഴവുകളും നെതർലൻഡ്സിനെ തുണച്ചു. നെതർലൻഡ്സിനായി പോൾ വാൻ മീക്കറൻ 3 വിക്കറ്റ് വീഴ്ത്തി. മാർക് ഒദൗദ് ആണ് മാൻ ഓഫ് ദ മാച്ച്. തോൽവിയോടെ സിംബാബ്‍വെ സെമി കാണാനുള്ള സാധ്യത കുറഞ്ഞു. നെതർലൻഡ്സ് നേരത്തേ പുറത്തായിരുന്നു. ടൂർണമെന്റിൽ ഓരോ മത്സരം മാത്രമാണ് ഇരു ടീമുകൾക്കും ബാക്കിയുള്ളത്. സിംബാബ്‍വെ ഇന്ത്യയെയും നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയും നേരിടും.