ട്വന്റി 20 ലോകകപ്പിനെത്തുമ്പോൾ ഏറ്റവും കൂടുതൽ വിമർശനം നേരിട്ട ഇന്ത്യൻ താരം ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറാണ്. ന്യൂബോളില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെങ്കിലും ഡെത്ത് ഓവറുകളില്‍ തീർത്തും പരാജയമായിരുന്നു ഭുവനേശ്വർ കുമാർ. ഇന്ത്യയുടെ പല ട്വന്റി 20 മത്സരങ്ങളിലും 19ാം ഓവര്‍ ലഭിച്ചിരുന്നത് ഭുവിക്കായിരുന്നു. പതിവായി 20 റണ്‍സിനടുത്ത് ഭുവി 19 ആം ഓവറില്‍ വഴങ്ങുകയും ചെയ്തിരുന്നു. പക്ഷെ ലോകകപ്പ് മത്സരങ്ങൾ തുടങ്ങിയ ശേഷം വലിയൊരു നേട്ടം സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് ഭുവനേശ്വർ കുമാർ. ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ ഇത്തവണ ഏറ്റവുമധികം ഡോട്ട് ബോളുകളെറിഞ്ഞ ബൗളറെന്ന നേട്ടമാണ് ഭുവനേശ്വര്‍ കുമാര്‍ സ്വന്തം പേരിലാക്കിയത്. ടൂര്‍ണമെന്റില്‍ പങ്കെടുത്ത പല ലോകോത്തര ബൗളര്‍മാരെയും പിന്തള്ളിയാണ് മീഡിയം പേസറും സ്വിങ് ബോള്‍ സ്‌പെഷ്യലിസ്റ്റുമായ ഭുവി ഈ റെക്കോര്‍ഡിട്ടത്. ഇതുവരെ കളിച്ച 5 കളികളിലായി ആകെ 16.4 ഓവറുകളാണ് ഭുവനേശ്വർ കുമാർ ബൗള്‍ ചെയ്തത്. ആകെയെറിഞ്ഞ 100 ബോളുകളില്‍ 65ഉം ഭുവി ഡോട്ട് ബോളുകളാക്കി മാറ്റിയെന്നതാണ് ശ്രദ്ധേയം. ലൈനിലും ലെങ്ത്തിലും പുലർത്തിയ കൃത്യതയാണ് ഭുവനേശ്വർ കുമാറിന് ഈ റെക്കോർഡ് നേടിക്കൊടുത്തത്. ഡോട്ട് ബോളുകളുടെ കാര്യത്തില്‍ റെക്കോർഡ് ഇട്ടെങ്കിലും അധികം വിക്കറ്റുകളെടുക്കാന്‍ ഭുവനേശ്വര്‍ കുമാറിന് കഴിഞ്ഞിട്ടില്ല. 16.4 ഓവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹം മൂന്നു മെയ്ഡനടക്കം 90 റണ്‍സ് വിട്ടുകൊടുത്ത് ആകെ വീഴ്ത്തിയത് വെറും നാലു വിക്കറ്റുകള്‍ മാത്രമാണ്. ഒമ്പതു റണ്‍സിനു രണ്ടു വിക്കറ്റുകളെടുത്തതാണ് ഭുവിയുടെ ഏറ്റവും മികച്ച പ്രകടനം. ടൂര്‍ണമെന്റിൽ ഇന്ത്യന്‍ ബൗളര്‍മാരിലെ ഏറ്റവും മികച്ച ഇക്കോണമി റേറ്റും ഭുവിക്കാണ്.