ട്വന്റി 20 ലോകകപ്പിന് നാളെ തുടക്കം. അവസാനവട്ട പരിശീലനങ്ങളും സ്‌ക്വാഡിലെ മാറ്റങ്ങളും എല്ലാമായി ടീമുകൾ ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യൻ സമയം നാളെ രാവിലെ 9.30 ന് ശ്രീലങ്ക നമീബിയയെ നേരിടുന്നതോടെ മഹാമേളയ്ക്ക് തുടക്കമാകും. ഓസ്ട്രേലിയയിലെ 7 വേദികളിലായി 28 ദിവസം 16 ടീമുകൾ 45 മത്സരങ്ങളിൽ ഏറ്റുമുട്ടും. ഇന്ത്യയുൾപ്പെടെ 8 ടീമുകൾ സൂപ്പർ 12 ലേക്ക് യോഗ്യത നേടിയിട്ടുണ്ട്. മുൻ ചാമ്പ്യൻമാരായ വെസ്റ്റ് ഇൻഡീസും ശ്രീലങ്കയും ഉൾപ്പെടെയുള്ളവർ സൂപ്പർ 12 ലെത്താൻ യോഗ്യതാ മത്സരം കളിക്കണം. നിശ്ചിത ഓവർ കഴിഞ്ഞും വിജയിയെ കണ്ടെത്താനായില്ലെങ്കിൽ സൂപ്പർ ഓവർ രീതി നടപ്പിലാക്കും. രാജ്യാന്തര ക്രിക്കറ്റിൽ ICC യുടെ പുതിയ പരിഷ്കാരങ്ങളും നിലവിൽ വരും. ടൂർണമെന്റിന്റെ 14 ദിവസവും 2 മത്സരങ്ങൾ വീതമുണ്ട്. 3 ദിവസങ്ങളിൽ 3 മത്സരങ്ങൾ ഉണ്ടാവും. 16 അമ്പയർമാർ മത്സരങ്ങൾ നിയന്ത്രിക്കും.
യുഎഇയുടെ 16 കാരൻ അയാൻ ഖാൻ ആണ് ഈ ടൂർണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. നെതർലൻഡ്സിന്റെ 38 കാരൻ സ്റ്റെഫാൻ മൈബർഗ് ഏറ്റവും പ്രായം കൂടിയ താരവും. ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിലും സമയം വ്യത്യസ്തമായതിനാൽ ചില ടീമുകൾക്ക് മത്സരശേഷം ഒരു വേദിയിൽ നിന്ന് അടുത്തതിലേക്ക് മണിക്കൂറുകളോളം യാത്ര ചെയ്യേണ്ട സാഹചര്യമുണ്ട്. ട്വന്റി 20 ലോകകപ്പിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു ടീമും തുടർച്ചയായി കിരീടം നേടിയിട്ടില്ല. ആതിഥേയത്വം വഹിച്ച ഒരു രാജ്യത്തിനും കിരീടം കിട്ടിയിട്ടില്ല. മുൻ വർഷം ചാമ്പ്യൻമാരായ ഒരു ടീമിനും പിറ്റേ വർഷം സ്വന്തം നാട്ടിൽ കിരീടത്തിനായി മത്സരിക്കാനുള്ള അവസരവും ലഭിച്ചിട്ടില്ല. ഇത്തവണ കിരീടം നേടിയാൽ ഓസ്ട്രേലിയയ്ക്ക് ഈ മൂന്ന് റെക്കോർഡുകളും സ്വന്തമാകും.