ജയിക്കുന്നതിന് മുമ്പേ ആഘോഷം തുടങ്ങുക. എന്നിട്ട് വൃത്തിയായി തോൽക്കുക. തുടർന്ന് കായികപ്രേമികളുടെ വെറുപ്പും പരിഹാസവും ഒരുപോലെ ഏറ്റ് വാങ്ങുക. കാലങ്ങളായി, സീനിയറെന്നോ ജൂനിയറെന്നോ വ്യത്യാസമില്ലാതെ ഈ രീതി തുടർന്ന് വരുന്ന ഒരു ടീമേ കായിക മേഖലയിൽ ഒള്ളൂ. ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. മികച്ച പ്രകടനം നടത്താത്തതാണ് മറ്റുള്ളവരുടെ തോൽവിക്ക് കാരണമെങ്കിൽ മികച്ച പ്രകടനം നടത്തിയിട്ടും ബംഗ്ലദേശ് തോൽക്കുന്നത് കളത്തിനകത്തും പുറത്തുമുള്ള അവരുടെ പെരുമാറ്റ വൈകല്യം കൊണ്ടാണ്. അങ്ങനെ വിജയം വഴുതി പോയ മത്സരങ്ങൾ നിരവധി. എതിരാളികളോട് അൽപം പോലും ബഹുമാനമില്ലാത്ത ഈ സമീപനമാണ് ബംഗ്ലാദേശിനെ ക്രിക്കറ്റിലെ മുടിയനായ പുത്രന്മാരാക്കുന്നത്. ഇനി ബംഗ്ലദേശിന്റെ ലോകകപ്പ് സ്ക്വാഡ് നോക്കാം.
ഷാക്കിബ് അൽ ഹസൻ, സാബിർ റഹ്മാൻ, മെഹ്ദി ഹസൻ മിറാസ്, അഫീഫ് ഹൊസൈൻ, മൊസാദെക് ഹൊസൈൻ, ലിട്ടൺ ദാസ്, യാസിർ അലി, നൂറുൽ ഹസൻ, മുസ്തഫിസുർ റഹ്മാൻ, സൈഫുദ്ദീൻ, ടസ്കിൻ അഹമ്മദ്, ഇബാദത് ഹൊസൈൻ, ഹസൻ മഹ്മൂദ്, നജ്മുൾ ഹൊസൈൻ, നസൂം അഹമ്മദ്
ഒരു കാലത്ത് പ്രധാന ടൂർണമെന്റുകളിലെല്ലാം എണ്ണം തികയ്ക്കുക എന്നത് മാത്രമായിരുന്നു ബംഗ്ലദേശിന്റെ ജോലി. എന്നാൽ പിന്നീട് അവർ പല ടൂർണമെന്റിലെയും കറുത്ത കുതിരകളായി മാറി. ഇന്ന് ഏതൊരു വമ്പനെയും അട്ടിമറിക്കാൻ തക്ക കഴിവും പ്രതിഭാ സമ്പത്തുമുള്ള ടീമാണ് ബംഗ്ലദേശ്. ലോകകപ്പ് സൂപ്പർ 12 ലേക്ക് ഇതിനോടകം നേരിട്ട് യോഗ്യത നേടി എന്നത് തന്നെ അവരുടെ ശക്തി വിളിച്ചോതുന്നു. മികച്ച ഒരു കൂട്ടം യുവാക്കളാണ് ബംഗ്ലദേശിന്റെ ശക്തി. അസാമാന്യ പോരാട്ടവീര്യത്തോടെ അവർ കളിക്കുമ്പോൾ പലപ്പോഴും ഏറെ വിയർത്താണ് എതിരാളികൾ വിജയം പിടിക്കുന്നത്. ട്വന്റി 20 ലോകകപ്പിലും നിലവിലെ മികവ് തുടരാനായാൽ, വിജയത്തിലെത്തുന്നതു വരെ സമചിത്തതയോടെ മത്സരം കൊണ്ടുപോകാൻ സാധിച്ചാൽ അണ്ടർ 19 ലോകകപ്പിന് പിന്നാലെ മുതിർന്നവരുടെ കിരീടവും ബംഗ്ലദേശിന് സ്വന്തമാകും.