അടുത്ത വർഷം ജൂണിൽ കരാർ അവസാനിക്കുമ്പോൾ റയൽ മാഡ്രിഡിൽ നിന്ന് വിരമിക്കാനൊരുങ്ങി മിഡ്ഫീൽഡർ ടോണി ക്രൂസ്. ജനുവരിയിൽ 33 വയസ്സ് തികയുന്ന ജർമ്മൻ താരം സീസണിന്റെ അവസാനത്തിൽ ക്ലബ് ഫുട്ബോളിൽ നിന്ന് തന്നെ വിരമിച്ചേക്കുമെന്നും സൂചനയുണ്ട്. 2020 യൂറോ കപ്പിൽ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിന് ശേഷം രാജ്യാന്തര ഫുട്ബോളിൽ നിന്ന് ക്രൂസ് വിരമിച്ചിരുന്നു. എന്നാൽ ഏത് സമയത്ത്
വിരമിക്കുമെന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് സെൽറ്റിക്കുമായുള്ള റയൽ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ക്രൂസ് പറഞ്ഞു. പക്ഷേ എപ്പോൾ വേണമെങ്കിലും തീരുമാനം ഉണ്ടാകുമെന്നും മറ്റൊരു ക്ലബിനു വേണ്ടി ഇനി കളിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ക്രൂസ് വ്യക്തമാക്കി. ഞായറാഴ്ച ജിറോണയുമായുള്ള മത്സരത്തിൽ കരിയറിൽ ആദ്യമായി ക്രൂസ് ചുവപ്പ് കാർഡ് കണ്ടിരുന്നു. 2014-ൽ ബയേൺ മ്യൂണിക്കിൽ നിന്ന് റയൽ മാഡ്രിഡിലെത്തിയ താരം നാല് തവണ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും മൂന്ന് സ്പാനിഷ് ലീഗും മൂന്ന് ജർമ്മൻ ലീഗ് കിരീടങ്ങളും ജർമ്മൻ ദേശീയ ടീമിനൊപ്പം ലോകകപ്പും നേടിയിട്ടുണ്ട്. സെൽറ്റിക്കിനെതിരെ ജയിച്ചാൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാം.