മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും പരിശീലകൻ എറിക് ടെൻ ഹാഗിനെതിരെയും രൂക്ഷ വിമർശനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകകപ്പിനു മുന്നോടിയായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാനത്തെ മത്സരത്തിന് പിന്നാലെയാണ് റൊണാൾഡോ ക്ലബിനെതിരെ പൊട്ടിത്തെറിച്ചത്. ക്ലബ് അധികൃതർ തന്നെ ചതിച്ചുവെന്ന് റൊണാൾഡോ പറഞ്ഞു. പരിശീലകൻ എറിക് ടെൻ ഹാഗിനോട് ബഹുമാനമില്ല. തന്നെ മതിക്കാത്തയാളുകളോട് ഞാൻ ബഹുമാനം കാണിക്കാറില്ല. തന്നെ പുറത്താക്കാനായി പരിശീലകൻ ഉൾപ്പെടെയുള്ളവർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ചിലർക്ക് താൻ ക്ലബിൽ തുടരുന്നതിനോട് താൽപ്പര്യമില്ല. കഴിഞ്ഞ വർഷവും ഇങ്ങനെ തന്നെയായിരുന്നു. സർ അലക്‌സ് ഫെർഗൂസൺ മാഞ്ചസ്റ്റർ വിട്ടതിനു ശേഷം ക്ലബിന് മെച്ചമുണ്ടായിട്ടില്ലെന്നും ഒരു അഭിമുഖത്തിൽ റൊണാൾഡോ വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ റാൾഫ് റാങ്നിക്കിന് എതിരെയും റൊണാൾഡോ വിമർശനം ഉന്നയിച്ചിരുന്നു. റൊണാൾഡോയുടെ വിമർശനം ഇതിനോടകം വിവാദമായിട്ടുണ്ട്. പല മത്സരങ്ങളിലും ബഞ്ചിലിരിക്കേണ്ടി വന്നതിനെത്തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡുമായി താരത്തിന് അസ്വാരസ്യങ്ങളുണ്ടെന്ന് വാർത്ത പുറത്ത് വന്നിരുന്നു. ജനുവരിയിൽ നടക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ റൊണാൾഡോ ക്ലബ് വിടുമെന്നാണ് കരുതുന്നത്.