ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ തോൽവി. എടികെ മോഹൻ ബഗാനോട് 2-5 നാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. സീസണിലെ മഞ്ഞപ്പടയുടെ ആദ്യ തോൽവി ആണിത്. ഹാട്രിക് ഗോൾ നേടിയ എടികെ ബഗാൻ താരം ദിമിത്രി പെട്രാറ്റോസാണ് ബ്ലാസ്റ്റേഴ്സിനെ തകർത്തത്. മത്സരത്തിന്റെ 26,62,90 മിനിറ്റുകളിലായിരുന്നു പെട്രാറ്റോസിന്റെ ഗോളുകൾ. 38 ആം മിനിറ്റിൽ ജോണി കൗക്കോയും 88 ആം മിനുറ്റിൽ ലെനി റോഡ്രിഗസും എടികെ ബഗാനായി ലക്ഷ്യം കണ്ടു. ബ്ലാസ്‌റ്റേഴ്‌സിനായി ഇവാന്‍ കലിയുഷ്‌നിയും കെ.പി രാഹുലുമാണ് ഗോൾ നേടിയത്. ഒരു ഗോളിന് ലീഡ് ചെയ്തതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയത്. ആറാം മിനിറ്റിൽ ഇവാന്‍ കലിയുഷ്‌നിയാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. എന്നാൽ പിന്നീട് പ്രതിരോധത്തിൽ വലിയ പാളിച്ച വന്നത് ബ്ലാസ്റ്റേഴ്സിന് വിനയായി. 81 ആം മിനിറ്റിൽ കെ പി രാഹുൽ ഗോൾ വല കുലുക്കിയെങ്കിലും ബ്ലാസ്റ്റേഴ്സിന് തിരിച്ച് വരാനായില്ല. തോൽവിയോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് വീണു.