റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ് ക്രിക്കറ്റിൽ ഇന്ത്യ ലെജൻഡ്സിന് തുടർച്ചയായ രണ്ടാം കിരീടം. സച്ചിൻ തെൻഡുൽക്കർ നായകനായ ഇന്ത്യ ലെജൻഡ്സ് ശ്രീലങ്കൻ ലെജൻഡ്സിനെ 33 റൺസിനാണ് തോൽപ്പിച്ചത്. നമാൻ ഓജയുടെ സെഞ്ചുറി മികവാണ് ഇന്ത്യ ലെജൻഡ്സിന് കിരീടം നേടിക്കൊടുത്തത്. ഇന്ത്യ ലെജൻഡ്സ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ ശ്രീലങ്ക 18.5 ഓവറില്‍ 162 ന് ഓള്‍ ഔട്ടായി. 71 പന്തിൽ 15 ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 108 റൺസാണ് ഓജ അടിച്ചുകൂട്ടിയത്. 21 പന്തുകളില്‍ നിന്ന് 36 റണ്‍സെടുത്ത വിനയ് കുമാർ ഓജയ്ക്ക് മികച്ച പിന്തുണ നൽകി. ശ്രീലങ്ക ലെജന്‍ഡ്‌സിനായി നുവാന്‍ കുലശേഖര മൂന്ന് വിക്കറ്റും ഇസുരു ഉദാന രണ്ട് വിക്കറ്റും വീഴ്ത്തി.
രണ്ടാമിന്നിംഗ്സിൽ ശ്രീലങ്ക ലെജൻഡ്സിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 41 റണ്‍സിനിടെ സനത് ജയസൂര്യ, ദില്‍ഷന്‍ മുനവീര, തിലകരത്‌നെ ദില്‍ഷന്‍, ഉപുല്‍ തരംഗ എന്നിവരെ അവർക്ക് നഷ്ടമായി. വാലറ്റത്തെ കൂട്ടുപിടിച്ച് 51 റൺസുമായി ഇഷാൻ ജയരത്നെ ശ്രീലങ്കൻ ഇന്നിംഗിനെ മുന്നോട്ട് നയിച്ചു. എന്നാൽ 18,19 ഓവറുകളിൽ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയതോടെ ഇന്ത്യ വിജയമുറപ്പിച്ചു. ഇന്ത്യ ലെജൻഡ്സിനു വേണ്ടി വിനയ് കുമാർ 3 വിക്കറ്റും അഭിമന്യു മിഥുൻ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.