ഒക്ടോബറിലെ ഏറ്റവും മികച്ച താരത്തിനുള്ള ഐസിസി പുരസ്കാരം ഇന്ത്യൻ താരം വിരാട് കോലിക്ക്. ട്വന്റി 20 ലോകകപ്പിലെ തകർപ്പൻ പ്രകടനമാണ് വിരാട് കോലിക്ക് പ്ലയർ ഓഫ് ദ മന്ത് പുരസ്കാരം നേടിക്കൊടുത്തത്. ഇതാദ്യമായാണ് കോലി ഈ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. കോലിക്ക് പുറമെ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർ, സിംബാബ്‍വെയുടെ സിക്കന്ദർ റാസ എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ട്വന്റി 20 ലോകകപ്പിൽ ഇതുവരെ 4 ഇന്നിംഗ്സിൽ നിന്നായി 3 അർധ സെഞ്ച്വറി അടക്കം 205 റൺസാണ് കോലി നേടിയത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ പുറത്താവാതെ 53 പന്തില്‍ നേടിയ 82 റണ്‍സ് കോലിയുടെ മികച്ച ഇന്നിംഗ്സായാണ് വിലയിരുത്തപ്പെടുന്നത്. 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 4 വിക്കറ്റിന് 31 റൺസ് എന്ന നിലയിൽ തകർന്നപ്പോൾ കോലിയുടെ ഇന്നിംഗ്സാണ് ഇന്ത്യയെ വിജയത്തിലെത്തിട്ടത്. പുരസ്കാര നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച കോലി മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിച്ചതിന് സഹതാരങ്ങൾക്ക് നന്ദി അറിയിച്ചു. ഡേവിഡ് മില്ലറെയും സിക്കന്ദർ റാസയെയും അഭിനന്ദിക്കാനും കോലി മറന്നില്ല. മുമ്പ് ഐസിസിയുടെ ഏറ്റവും മികച്ച ഏകദിന താരമായും ടെസ്റ്റ് താരമായും ക്രിക്കറ്റര്‍ ഓഫ് ദ് ഇയറായും കോലി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.