ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേരിട്ട പരാജയത്തോടെ ഇന്ത്യൻ ടീമിന്റെ ലോകകപ്പ് സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ജയിച്ചിരുന്നെങ്കില്‍ ഇന്ത്യക്കു സെമി ബെര്‍ത്ത് ഉറപ്പിക്കാമായിരുന്നു. ഇനി അവശേഷിക്കുന്ന ബംഗ്ലാദേശ്, സിംബാബ്‌വെ എന്നിവര്‍ക്കെതിരെയുള്ള രണ്ടു മല്‍സരങ്ങളും ജയിച്ചാൽ എട്ടു പോയിന്റ് നേടി ഇന്ത്യയ്ക്ക് സെമിയിൽ കയറാൻ കഴിയും. ബംഗ്ലാദേശുമായുള്ള മത്സരമാണ് ഇന്ത്യയ്ക്ക് നിർണായകം. ഇന്ത്യയെപ്പോലെ മൂന്ന് കളിയിൽ നിന്നായി നാല് പോയിന്റാണ് ബംഗ്ലദേശിന് ഉള്ളത്. ഇന്ത്യയെ തോല്‍പ്പിക്കുന്നതിനൊപ്പം അവസാന കളിയില്‍ പാകിസ്താനെയും തറപറ്റിച്ചാൽ എട്ടു പോയിന്റോടെ ബംഗ്ലദേശ് സെമിയിലെത്തുകയും ഇന്ത്യ പുറത്താവുകയും ചെയ്യും. ബംഗ്ലാദേശിനോടു തോല്‍ക്കുകയും സിംബാബ്‌വെയ്‌ക്കെതിരേ ജയിക്കുകയും ചെയ്താല്‍ സെമി കടക്കാൻ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കേണ്ടി വരും. പാകിസ്താന്‍- ബംഗ്ലാദേശ് മല്‍സരമായിരിക്കും അപ്പോള്‍ ഇന്ത്യയ്ക്ക് നിർണായകമാവുക. പാകിസ്താന്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാൽ ഇന്ത്യയും ബംഗ്ലാദേശും ആറു പോയിന്റ് വീതം നേടി ഒപ്പമെത്തുകയും നെറ്റ് റണ്‍റേറ്റിൽ മുന്നിലുള്ളവർ സെമിയിൽ കയറുകയും ചെയ്യും. പാകിസ്താൻ ശേഷിച്ച രണ്ട് മത്സരങ്ങൾ ജയിച്ചാലും നെറ്റ് റൺറേറ്റാകും സെമിഫൈനലിസ്റ്റുകളെ തീരുമാനിക്കുക. ഇനി ബംഗ്ലാദേശിനെതിരേ വിജയിക്കുകയും സിംബാബ്‌വെയോട് തോല്‍ക്കുകയും ചെയ്താല്‍ ഇന്ത്യയുടെ നില കൂടുതൽ പരുങ്ങലിലാവും. നെതർലൻഡ്സിനെക്കൂടി തോൽപ്പിക്കാൻ സിബാബ്‍വെയ്ക്ക് കഴിഞ്ഞാൽ 7 പോയിന്റുമായി അവർ സെമിയിലെത്തും.