ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന്‌ കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന്‌ കേരള ബ്ലാസ്റ്റേഴ്സ്. കലൂര്‍ സ്റ്റേഡിയത്തില്‍ ജംഷഡ്പൂര്‍ എഫ്സിക്കെതിരായ മത്സരത്തില്‍ 3-1 നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. ഇതോടെ എടികെ മോഹന്‍ ബഗാനെ മറികടന്ന് പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് മൂന്നാമതെത്തി. ജിയാനു , ദിമിത്രിയോസ് , ലൂണ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്.

തുടക്കത്തില്‍ തന്നെ ആക്രമണവുമായി തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. ആദ്യ അഞ്ച് മിനിറ്റുകള്‍ക്കിടെ രണ്ട് ഗോള്‍ ശ്രമങ്ങളാണ് പുറത്തേക്ക് പോയത്. സഹലും രാഹുലും നടത്തിയ മുന്നേറ്റം ഗോളെന്നുറപ്പിച്ചതായിരുന്നു. എന്നാല്‍ സഹലിന്റെ ഗോള്‍ശ്രമം പ്രതിരോധ താരത്തിന്റെ കാലില്‍തട്ടി പുറത്തേക്ക്. മറ്റൊരു ഗോള്‍ശ്രമം അഡ്രിയാന്‍ ലൂണയുടെ വകയായിരുന്നു. എന്നാല്‍ താരത്തിന്റെ ഷോട്ടും പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. അങ്ങനെ ഒമ്പതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് അര്‍ഹിച്ച ലീഡ് നേടിയെടുത്തു. ദിമിത്രിയോസ് ഡയമന്റാകോസിന്റെ അസിസ്റ്റില്‍ ജിയാനുവിന്റെ ഗോള്‍. ദിമിത്രിയോസ് ഇടത് വിംഗിലൂടെ പന്തുമായി മുന്നേറി. അതോടൊപ്പം ജിയാനു ബോക്സിലേക്ക് ജംഷഡ്പൂര്‍ പോസ്റ്റിലേക്ക് ഓടിക്കയറുന്നുണ്ടായിരുന്നു. ദിമിത്രിയോസിന്റെ നിലംപറ്റെയുള്ള ക്രോസ് ജിയാനു കാലുവച്ചു. എന്നാല്‍ എട്ട് മിനിറ്റ് ശേഷം ഗില്ലിനെ ക്ലിയര്‍ ചെയ്ത് ഗോളിയില്ലാ പോസ്റ്റിലേക്ക് ജംഷഡ്പൂര്‍ താരം ചിമ ചുക്വുവി മനോഹരമായ ഒരു ഗോളടിച്ചു.
എന്നാല്‍ 31-ാം മിനിറ്റില്‍ ഒരിക്കല്‍കൂടി മഞ്ഞപ്പട മുന്നിലെത്തി. ഇത്തവണ പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍. കിക്കെടുത്ത ദിമിത്രിയോസിന് ഒട്ടും പിഴിച്ചില്ല. രണ്ടാംപകുതിയില്‍ ജംഷഡ്പൂര്‍ അല്‍പംകൂടി ഉണര്‍ന്ന് കളിച്ചു. എന്നാല്‍ അവസരങ്ങള്‍ മുതലാക്കാന്‍ ജംഷഡ്പൂര്‍ താരങ്ങള്‍ക്കായില്ല. ഇതിനിടെ 65-ാം മിനിറ്റില്‍ ലൂണയിലൂടെ ബ്ലാസ്റ്റേഴ്സ്് മൂന്നാം ഗോളും നേടി. ഇത്തവണ ജിയാനുവാണ് ഗോളിന് അവസരം ഒരുക്കിയത്. വീണ്ടും ഗോളിനായുള്ള ശ്രമങ്ങള്‍ ബ്ലാസ്റ്റേഴ്സ് തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ ജംഷഡ്പൂര്‍ പ്രതിരോധം ശക്തമാക്കിയതോടെ ഗോള്‍ ഒഴിഞ്ഞുനിന്നു. ഈ ജയത്തോത്തോടെ ജയത്തോടെ ബ്ലാസ്റ്റേഴ്സ് എടികെ മോഹന്‍ ബഗാനെ മറികടന്ന് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. 12 മത്സരങ്ങളില്‍ 25 പോയിന്റാണ് ബ്ലാസ്റ്റേഴ്സ് നേടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *