ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണികള്‍ക്ക് തയ്യാറെടുത്ത് ബിസിസിഐ. അടുത്ത ട്വന്റി 20 ലോകകപ്പിൽ പുതിയൊരു ക്യാപ്റ്റനു കീഴില്‍ ശക്തമായ ഒരു യുവനിരയെ വാര്‍ത്തെടുക്കാനാണ് ഇന്ത്യയുടെ ശ്രമം. രോഹിത് ശര്‍മയ്ക്കു ഇപ്പോള്‍ 35 വയസ്സും വിരാട് കോലിക്കു 34 വയസ്സുമുണ്ട്. അന്താരാഷ്ട്ര കരിയറില്‍ അധികം വര്‍ഷങ്ങള്‍ ബാക്കിയില്ലാത്ത ഇരുവരും ടി20യില്‍ നിന്നും പതിയെ പിന്‍മാറിയേക്കും. പകരം ഏകദിനം, ടെസ്റ്റ് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്നാണ് വിവരം. ടി20യില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക തുടങ്ങിയ വലിയ ടീമുകള്‍ക്കെതിരായ പരമ്പരകളിലും ഐസിസി ടൂര്‍ണമെന്റുകളിലും മാത്രം കോലിയെ പരീക്ഷിക്കാനാണ് ബിസിസിഐയുടെ നീക്കം. എന്നാൽ 2023ലെ ഏകദിന ലോകകപ്പ് വരെ മൂന്നു ഫോര്‍മാറ്റുകളിലും രോഹിത് ശർമ്മ ക്യാപ്റ്റന്‍ സ്ഥാനത്തു തുടരും. എന്നിരുന്നാലും ചില ടി20 പരമ്പരകളില്‍ ഹാര്‍ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെ മാറി മാറി പരീക്ഷിക്കും. നിലവില്‍ കെഎല്‍ രാഹുലാണ് മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ വൈസ് ക്യാപ്റ്റനെങ്കിലും നായകസ്ഥാനം രാഹുലിന് ഇനിയും ഉറപ്പായിട്ടില്ല. ഹാർദിക്കും പന്തും ഐപിഎല്ലിൽ ക്യാപ്റ്റൻമാരായി മികവ് തെളിയിച്ചവരുമാണ്. നായകന്റെ റോളില്‍ മൂന്നു പേരുടെയും പ്രകടനം വിലയിരുത്തിയതിന് ശേഷം 2023 ഏകദിന ലോകകപ്പിനു പിന്നാലെ പുതിയ ടി20 ക്യാപ്റ്റനെ പ്രഖ്യാപിക്കാനാണ് ബിസിസിഐ നീക്കം.