ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ട്വന്റി 20യിലും ഇംഗ്ലണ്ടിന് ജയം. എട്ട് റൺസിനാണ് ഇംഗ്ലണ്ട് ജയം പിടിച്ചെടുത്തത്. ടോസ് നേടിയ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 178 റൺസ് എടുത്തു. 4 ന് 54 എന്ന നിലയിൽ തകർന്നിട്ടും 82 റൺസ് നേടിയ ഡേവിഡ് മലനും 44 റൺസ് നേടിയ മൊയീൻ അലിയും ചേർന്ന് അവർക്ക് മികച്ച സ്കോർ സമ്മാനിച്ചു. ഓസീസ് ബോളർമാരിൽ മാർക്കസ് സ്റ്റോയ്നിസ് 3 വിക്കറ്റും ആദം സാംപ 2 വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിൽ 45 റൺസെടുത്ത മിച്ചൽ മാർഷും 40 റൺസെടുത്ത ടിം ഡേവിഡും മാത്രമാണ് ഓസീസിനായി പൊരുതിയത്. അവസാന ഓവറിൽ ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ 20 റൺസ് വേണ്ടിയിരുന്നു. മികച്ച ഫിനിഷറായ മാത്യു വേഡ് ക്രീസിൽ ഉണ്ടായിട്ടും 13 റൺസ് മാത്രമാണ് ഓസീസിന് നേടാനായത്. 4 ഓവറിൽ 25 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റ് നേടിയ സാം കറനാണ് ഓസീസിനെ തകർത്തത്. പരമ്പരയിലെ അവസാന മത്സരം വെള്ളിയാഴ്ച നടക്കും.