ഒരു വർഷം മുമ്പ് സിംബാവേ ക്രിക്കറ്റ് ടീമിലെ ഒരു താരത്തിന്റെ ട്വീറ്റ് ട്വീറ്ററിൽ ട്രെൻഡിംഗ് ആയിരുന്നു. തന്റെ കീറിയ ഷൂ ഉയർത്തിക്കാണിച്ച് ആരെങ്കിലും ഞങ്ങൾക്ക് ഒരു ജോടി ഷൂ തന്ന് സഹായിക്കണം എന്ന് പറഞ്ഞായിരുന്നു അയാൾ ട്വീറ്റ് ചെയ്തത്. ഒരു കാലത്ത് രാജാക്കന്മാരായിരുന്ന സിംബാവേയുടെ ദയനീയാവസ്ഥ ലോകത്തിന് മുന്നിൽ വെളിപ്പെടുകയായിരുന്നു ആ ട്വീറ്റിലൂടെ. ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട പ്യൂമ സിംബാവേ ടീമിന്റെ സ്പോൺസർമാരായി.
ഇനി നമുക്ക് തിരികെ വരാം. ഈ മാസം നടന്ന ഓസ്ട്രേലിയ – സിംബാബ് വേ ഏകദിന പരമ്പര. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഓസ്ട്രേലിയ വൈറ്റ് വാഷ് ലക്ഷ്യത്തോടെ മൂന്നാം മത്സരത്തിനിറങ്ങുന്നു. എന്നാൽ ഓസീസിന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തി, 141 റൺസ് ലക്ഷ്യം 66 പന്ത് ശേഷിക്കെ 7 വിക്കറ്റ് നഷ്ടത്തിൽ സിംബാവേ മറികടന്നു. 3 ഓവറിൽ 10 റൺ മാത്രം വഴങ്ങി 5 വിക്കറ്റ് എടുത്ത സിംബാവേ താരം റയാൻ ബേളായിരുന്നു വിജയ ശിൽപി. കീറിയ ഷൂ ധരിച്ച് മത്സരിക്കേണ്ടി വന്ന വറുതിയുടെ കാലത്ത് നിന്നും പ്യൂമയുടെ പാദുകങ്ങളിലേറി ഒരു വർഷത്തിനിപ്പുറം ഓസ്ട്രേലിയയെ എറിഞ്ഞിടുമ്പോൾ സിംബാവേ ടീമിലെ ഏറ്റവും കൂടുതൽ സന്തോഷവാനും സംതൃപ്തനും റയാൻ ബേൾ ആയിരിക്കും. കാരണം അന്നത്തെ ആ ട്വീറ്റിന്റെ ഉടമസ്ഥൻ റയാൻ ബേൾ ആണെന്നത് തന്നെ.
ഇനി സിംബാവേയുടെ ലോകകപ്പ് സ്ക്വാഡ് നോക്കാം. ക്രയ്ഗ് ഇർവിൻ, റയാൻ ബേൾ, റജിസ് ചക്കാവ, ടെൻഡായ് ചതാര, ബ്രാഡ്ലി ഇവാൻസ്, ലൂക്ക് ജോംഗ്വേ, ക്ലൈവ് മദൻ ന്തെ വെസ്ലി മദെവെരെ , വെല്ലിംഗ്ടൺ മസക്കസ, ടോണി മുന്യോംഗ, ബ്ലസിംഗ് മുസാരബനി, റിച്ചാർഡ് ഗരാവ,
സിക്കന്തർ റാസ, മിൽട്ടൻ ഷൂംബ, ഷോൺ വില്യംസ്.
ഓസീസിനെതിരായ ജയത്തിന് മുമ്പ് ബംഗ്ലാദേശിനെതിരെ പരമ്പര നേടിയിരുന്നു സിംബാവേ. എല്ലാം അവരുടെ തിരിച്ച് വരവിന്റെ തുടക്കം മാത്രം. നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത, നേടാൻ ഒരു പാടുള്ള ട്വന്റി 20 ലോകകപ്പിലേക്ക് സിംബാവേ ലക്ഷ്യം വയ്ക്കുന്നു. അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ.