ലോകക്രിക്കറ്റിൽ അയർലന്റിന് കാര്യമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ല. പക്ഷേ സമീപകാലത്തെ അവരുടെ മുന്നേറ്റം അദ്ഭുതപ്പെടുത്തുന്നതാണ്. പേരിന് ഒരു എതിരാളി എന്ന നിലയിൽ നിന്നും ഏത് വമ്പനേയും വിറപ്പിക്കുന്ന രീതിയിലേക്ക് അയർലന്റ് വളർന്നിരിക്കുന്നു. കരിയറിന്റെ ഒരു ഘട്ടമെത്തുമ്പോൾ മികച്ച താരങ്ങളെല്ലാം അയൽപക്കമായ ഇംഗ്ലണ്ട് ടീമിലേക്ക് ചേക്കറുന്നതായിരുന്നു അവരുടെ പ്രധാന വെല്ലുവിളി. ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റൻ ഓയിൻ മോർഗൻ ഉൾപ്പെടെയുള്ളവർ അയർലന്റ് ടീമിൽ കളിച്ചിരുന്നു എന്നതിൽ നിന്ന് മനസിലാക്കാം അവരുടെ പ്രതിഭാസമ്പത്ത്. പിന്നീട് കൃത്യമായ ആസൂത്രണത്തോടെ മികച്ച കളിക്കാരെ വാർത്തെടുക്കാൻ കഴിഞ്ഞതോടെ അയർലന്റ് വിജയം നേടിത്തുടങ്ങി. 2011 ലോകകപ്പിൽ ഇംഗ്ലണ്ടിനെ തന്നെ അട്ടിമറിച്ച് തങ്ങളുടെ വരവറിയിച്ചു.
ഇനി അയർലന്റിന്റെ ലോകകപ്പ് സ്ക്വാഡ് നോക്കാം.
ആൻഡ്രൂ ബോൾബിർനീ, മാർക് അദെയ്ർ, കർട്ടിസ് കാംപെർ, ഗ്യാരത് ദെലെയ്നി, ജോർജ്ജ് ഡോക്റൽ, സ്റ്റീഫൻ ഡോഹിനി, ഫിയോൺ ഹാൻഡ്, ജോഷ് ലിറ്റിൽ, ബാരി മകാർത്തി, കോണൊർ ഓഫെർട്ട്, സിമി സിംഗ്, പോൾ സ്റ്റർലിംഗ്, ഹാരി ടെക്റ്റർ, ലോക്കൻ ടക്കർ, ക്രെയ്ഗ് യംഗ്
പോൾ സ്റ്റർലിംഗ് ആണ് അയർലന്റിന്റെ ഐക്കൺ പ്ലയർ. അയർലന്റിന്റെ ബാറ്റിംഗ് ശക്തി മുഴുവൻ അവരുടെ രോഹിതും കോലിയുമെല്ലാമായ സ്റ്റർലിംഗിനെ ആശ്രയിച്ചാണിരിക്കുന്നത്. ഓസ്ട്രേലിയയിലേക്കെത്തുമ്പോൾ ലോകകപ്പ് എന്നത് അയർലന്റിന്റെ സ്വപ്നത്തിൽ പോലും ഇല്ല. പക്ഷേ മറ്റു ടീമുകൾ അവരിൽ നിന്നും ഒരു അട്ടിമറി പ്രതീക്ഷിക്കുന്നുണ്ട്. അത്കൊണ്ടു തന്നെ നല്ല രീതിയിൽ ഗൃഹപാഠം ചെയ്താണ് വമ്പൻ ടീമുകൾ പോലും അയർലന്റിനെതിരെ കളത്തിലിറങ്ങുന്നത്. അതാണ് ഈ ലോകകപ്പിൽ അയർലന്റിന്റെ പ്രാധാന്യം.
എതിരാളികൾ ലോക ഒന്നാം നമ്പർ ടീം ആയാലും ഒന്നു വിറപ്പിച്ചല്ലാതെ അയർലന്റ് കീഴടങ്ങില്ലെന്ന് ഉറപ്പ്.