നിഴൽ സെക്രട്ടറിയാകില്ല; പാർടിയെ നയിക്കും

കേരളത്തിലെ പാർട്ടിയേയും സർക്കാരിനേയും പൂർണമായും പിണറായി വിജയൻ കൈപ്പിടിയിലാക്കിയിരിക്കുന്നു എന്ന പ്രചാരണം ശക്തമാണ്. ഇത് പാർടിയേയും സർക്കാരിനേയും ദുർബപ്പെടുത്താനുള്ള എതിരാളികളുടെ തന്ത്രമാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറയുന്നു. പാർട്ടിയോ സർക്കാരോ വ്യക്തി കേന്ദ്രീകൃതമല്ല. കൂട്ടായാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. മന്ത്രിസഭയിൽ നിന്നും മാറിയ സീനിയർ നേതാക്കളെല്ലാം പാർട്ടി നേതൃത്വത്തിന്റെ ഭാഗമായി വിവിധ ചുമതലകൾ നിർവഹിച്ചു വരികയാണ്. ചിലരെല്ലാം അസ്വസ്ഥരാണ് എന്ന പ്രചാരണവും അടിസ്ഥാന രഹിതമാണ്.

മഗ്സാസെ അവാർഡ് വാങ്ങാൻ കെ കെ ശൈലജയെ അനുവദിക്കാതിരുന്നത് ആ അവാർഡ് ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധന്റെ പേരിലുള്ള അവാർഡ് ആയതിനാലാണ്. അത്തരം അവാർഡുകൾ വാങ്ങിയല്ല ഒരു കമ്മ്യൂണിസ്റ്റ് വളരേണ്ടത് എന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കുന്നു. താൻ എം എൽ എ സ്ഥാനത്ത് തുടരുന്നത് ഒരുപതിരഞ്ഞെടുപ്പിന്റെ ഭാരം ജനങ്ങൾക്കു മേൽ ചുമത്താതിരിക്കാനാണ്. മറ്റ് അജണ്ടകൾ ആരോപിക്കുന്നത് ശരിയല്ല. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുക. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രക്ക് കേരളത്തിന് പുറത്ത് ഒരു സ്വീകാര്യതയും ലഭിക്കുന്നില്ല. രാഹുലിനേയല്ല രാഹുലിനൊപ്പം നടക്കുന്ന ചിലരുടെ പ്രസ്തവനകളെയാണ് തങ്ങൾ എതിർത്തത് എന്നും ഗോവിന്ദൻ മാസ്റ്റർ വിശദീകരിച്ചു. പാർടി സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള ഗോവിന്ദൻ മാസ്റ്ററുടെ വിശദമായ അഭിമുഖം.