Banner Ads

പിഎഫ് വിഹിതത്തിൽ നിർണ്ണായക മാറ്റം; നിർബന്ധിത വിഹിതം പരമാവധി 1800 രൂപയാക്കി കേന്ദ്ര സർക്കാർ

ദില്ലി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ നിർണ്ണായക മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ. തൊഴിലാളികളും സ്ഥാപനമുടമകളും നിർബന്ധമായും അടക്കേണ്ട വിഹിതം പരമാവധി 1800 രൂപയായി നിശ്ചയിച്ചു.

ഇതിന് മുകളിലുള്ള ഏത് തുകയും തൊഴിലാളിയോ സ്ഥാപനമുടമയോ സ്വമേധയാ അടയ്ക്കുന്ന തുകയായി കണക്കാക്കും. തൊഴിലാളി 1800 രൂപയ്ക്ക് മുകളിൽ വിഹിതം അടയ്ക്കുന്നുണ്ടെങ്കിൽ അതിന് തത്തുല്യമായ തുക സ്ഥാപനമുടമയും അടയ്ക്കണം എന്ന് നിർബന്ധമില്ല. ഇത് സ്ഥാപനമുടമയുടെ തീരുമാനത്തിന് വിട്ടു.

കൂടുതൽ വിഹിതം അടയ്ക്കുന്ന തൊഴിലാളികൾക്കോ സ്ഥാപനങ്ങൾക്കോ എപ്പോൾ വേണമെങ്കിലും അത് വേണ്ടെന്നു വെക്കാനും സാധാരണ നിരക്കിലേക്ക് മാറാനുമുള്ള സ്വാതന്ത്ര്യം പുതിയ ചട്ടങ്ങൾ ഉറപ്പുനൽകുന്നു. പ്രൊവിഡൻറ് ഫണ്ടിൽ നിന്ന് പണം പിൻവലിക്കാനുള്ള വ്യവസ്ഥകളും ലളിതമാക്കി.

നിലവിൽ 13 വ്യത്യസ്ത ആവശ്യങ്ങൾക്കായി പണം പിൻവലിക്കാമായിരുന്ന വ്യവസ്ഥകളെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചു. ചികിത്സ, വിവാഹം, വിദ്യാഭ്യാസം എന്നിവ ഉൾപ്പെടുന്ന അത്യാവശ്യങ്ങൾ, വീട് നിർമ്മാണം, വാങ്ങൽ, സവിശേഷ സാഹചര്യങ്ങൾ എന്നീ മൂന്ന് വിഭാഗങ്ങളിലാവും പണം പിൻവലിക്കാൻ സൗകര്യം ഉണ്ടാകുകയെന്നും ഇപിഎഫ്ഒ അറിയിച്ചു.