
കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ വെള്ളാപ്പള്ളി നടേശനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഇന്ന് കോടതിയിൽ നിലപാട് വ്യക്തമാക്കും.
പ്രോസിക്യൂഷൻ അനുമതിയുടെ കാര്യത്തിൽ ഇന്ന് വ്യക്തമായ തീരുമാനം അറിയിച്ചില്ലെങ്കിൽ പിന്നാക്ക വിഭാഗ വികസന വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി മുൻപ് കർശന നിർദ്ദേശം നൽകിയിരുന്നു.
കേസുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് വകുപ്പ് സെക്രട്ടറിയെ യഥാസമയം അറിയിക്കുന്നതിൽ വീഴ്ച വരുത്തിയ സർക്കാരിലെ അഭിഭാഷകനെ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കാനൊരുങ്ങുന്നത്.