
പത്തനംതിട്ട : അടൂരിൽ ദളിത് യുവാവിനെ മർദിച്ച പരാതിയിൽ ശാസ്താംകോട്ട സ്റ്റേഷനിലെ പൊലീസുകാർ കുറ്റക്കാരെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്തുകൊണ്ട് പത്തനംതിട്ട എസ്പി ഐജിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി.
പോക്സോ കേസിലെ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസുകാർ തന്നെയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചുവെന്നാണ് 23കാരനായ അടൂർ സ്വദേശിയുടെ പരാതി. മർദനത്തിൽ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റതായും യുവാവ് ആരോപിച്ചിരുന്നു.
വിഷയം മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് പത്തനംതിട്ട എസ്പി നിർദേശിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് പൊലീസുകാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്.