മലപ്പുറം: എ ആർ നഗർ സർവീസ് സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പിൻ്റെ കഥകൾ ആരെയും അമ്പരപ്പിക്കുന്നത്.അന്വേഷണത്തിൻ്റ തുടക്കത്തിൽ തന്നെ മുന്നിൽ തെളിയുന്നത് ഞെട്ടിക്കുന്ന വസ്തുതകൾ.
നേരത്തെ പുറത്തുവന്ന വിവരങ്ങളിൽ ഒന്നുപോലും കള്ളമല്ല. എല്ലാം പച്ചയായ യാഥാർത്ഥ്യം. തിരൂരങ്ങാടി അസിസ്റ്റൻ്റ് രജിസ്ട്രാറും സംഘവും നടത്തിയ പരിശോധനയിൽ 257 വ്യാജ കസ്റ്റമർ ഐഡികൾ കണ്ടെത്തിയിരുന്നു. നേരിട്ട് ഹാജരായി രേഖകൾ സമർപ്പിക്കണം എന്നാവശ്യപ്പെട്ട് എആർ നഗർ പോസ്റ്റോഫീസ് അടക്കമുള്ള തപാലോഫീസുകളിൽ നിന്നും ഇവർക്കയച്ച കത്തുകൾ ആൾ വിവരമില്ലാതെ മടങ്ങി. ഇവ വ്യാജം തന്നെയോ എന്നായിരുന്നു ആദ്യ അന്വേഷണം.
കുഞ്ഞുമണിക്കുട്ടി എന്ന ഒറ്റപ്പേരിൽ 17 കസ്റ്റമർ ഐഡികൾ.
അങ്ങിനെയൊരു ആളേ ജീവിച്ചിരിപ്പില്ല. അമ്മു ടിയും മോനു സിയും എല്ലാം കള്ളപ്പേരുകൾ. കാവ്യയുടെയും മൃദുലയുടെയും പേരിൽ എട്ടും നിഖിൽ എന്ന പേരിൽ ഒമ്പതും ഐഡികൾ.
മൃദുലയുടെ പേരിൽ ഏഴ്, മൃദുല കെയുടെ പേരിൽ മൂന്ന്.
257 കസ്റ്റമർ ഐഡികളിൽ 862 അക്കൌണ്ടുകളിലായി 10 വർഷത്തിനകം നടന്നത് 114 കോടി രൂപയുടെ ഇടപാടുകൾ.
എല്ലാം വ്യാജ അക്കൌണ്ടുകൾ, വ്യാജ വിലാസങ്ങൾ. അപ്പോൾ ഈ
പണമെല്ലാം നിക്ഷേപിച്ചതാര്, കോടിക്കണക്കിന് രൂപ പോയത് ആരിലേക്ക്, അമ്പരപ്പിക്കുന്ന വസ്തുതകൾ തേടി
അന്വേഷണം തുടരുന്നു.